അപരിചിതന്‍ 30 കാരിയെ വീട്ടില്‍കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി

ബെംഗലൂരു: അപരിചിതന്‍ 30 കാരിയെ വീട്ടില്‍കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. ബെംഗലൂരു മാരത്തഹളളി സ്വദേശിയായ യുവതിയാണ് പരാതി നല്‍കിയത്.

ഭര്‍ത്താവും കുട്ടികളും വീട്ടിലില്ലാതിരുന്ന സമയത്താണ് ഒരാള്‍ തങ്ങളുടെ എതിര്‍വശത്തുള്ള വീട് ഒഴിഞ്ഞുകിടക്കുകയാണോ എന്നും വാടകക്ക് നല്‍കുമോ എന്നുമന്വേഷിച്ച് വന്നതെന്ന് യുവതി പറഞ്ഞു.

തനിക്കറിയില്ലെന്നു പറഞ്ഞപ്പോള്‍ വീട്ടുടമസ്ഥന്റെ നമ്പര്‍ നല്‍കാന്‍ പറഞ്ഞു. അതും കൈവശമില്ലെന്ന് പറഞ്ഞപ്പോഴാണ് ഭര്‍ത്താവിന്റെ നമ്പര്‍ ആവശ്യപ്പെട്ടത്. അദ്ദേഹമിപ്പോള്‍ തിരക്കിലായിരിക്കുമെന്നും പിന്നീട് വീട്ടുടമസ്ഥനോട് അന്വേഷിച്ച് അറിയിക്കാമെന്ന് പറയുകയുമായിരുന്നു. നാലു നിലകള്‍ കയറിയാണ് എത്തിയതെന്നും ദാഹിക്കുന്നതിനാല്‍ ഒരു ഗ്ലാസ് വെള്ളം വേണമെന്നും ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് താന്‍ വെള്ളമെടുക്കാന്‍ അടുക്കളയിലേക്ക് പോയത്.

ഉടന്‍ അകത്തു കയറിയ വ്യക്തി വാതില്‍ ഉള്ളില്‍ നിന്ന് പൂട്ടുകയും വായ പൊത്തിപ്പിടിച്ച് കടന്നു പിടിക്കുകയുമായിരുന്നു. സ്വരക്ഷയ്ക്കായി അടുക്കളയില്‍ ചെന്ന് കത്തിയെടുക്കാനോ മുറിക്കുളളില്‍ വച്ച മൊബൈല്‍ ഫോണ്‍ എടുക്കാനോ കഴിഞ്ഞില്ല. പീഡന ശ്രമത്തിനിടെ യുവാവ് തന്നോട് സഹകരിക്കാന്‍ പറഞ്ഞതായും യുവതി പോലീസിനോട് പറഞ്ഞു.

കുതറിമാറി അയാളുടെ കൈയില്‍ ശക്തിയായി കടിക്കുകയും അയല്‍ക്കാരിയെ വിളിച്ച് ഉറക്കെ കരയുകയും ചെയ്തു. വീട്ടിനുള്ളില്‍ മറ്റാരോ ഉണ്ടെന്ന ധാരണയില്‍ അയാള്‍ വാതില്‍ തുറന്ന് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും യുവതി പറയുന്നു. അയല്‍ക്കാര്‍ അക്രമിക്ക് പിന്നാലെ ഓടിയെങ്കിലും പിടികൂടാനായില്ല. സംഭവത്തില്‍ മാരത്തഹള്ളി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

Top