ഓണ്‍ലൈനായി മദ്യം വാങ്ങാന്‍ ശ്രമം; ബെംഗളൂരു സ്വദേശിക്ക് നഷ്ടമായത് 27 ലക്ഷം

ണ്‍ലൈനായി മദ്യം വാങ്ങാന്‍ ശ്രമിച്ച സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ക്ക് പണം നഷ്ടമായി. 27 ലക്ഷം രൂപയാണ് നഷ്ടമായത്. 1,500 രൂപയുടെ മദ്യമാണ് അര്‍ജ്ജുന്‍ ഓര്‍ഡര്‍ ചെയ്തത്.

വീട്ടിലേക്ക് മദ്യം എത്തിക്കുന്ന ഔട്ട്‌ലെറ്റുകള്‍ക്കായി ഓണ്‍ലൈനില്‍ സെര്‍ച്ച് ചെയ്തപ്പോള്‍ ഒരു നമ്പര്‍ ലഭിക്കുകയും അതിലേക്ക് വിളിക്കുകയുമായിരുന്നു. മദ്യവില്‍പ്പനശാലയിലെ സ്റ്റാഫ് എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരാള്‍ ഓര്‍ഡര്‍ എടുത്തു. തുടര്‍ന്ന് ക്യാഷ്-ഓണ്‍-ഡെലിവറി ഓപ്ഷന്‍ ഇല്ലെന്നും വീട്ടിലേക്ക് മദ്യം എത്തിക്കുന്നതിന് മുമ്പ് ഓണ്‍ലൈനായി പണം നല്‍കണമെന്നും അയാള്‍ ആവശ്യപ്പെട്ടു.

തുടര്‍ന്ന് അര്‍ജ്ജുന്‍ തന്റെ ക്രെഡിറ്റ് കാര്‍ഡ് വിശദാംശങ്ങള്‍ അയാളുമായി പങ്കിട്ടു. പേയ്മെന്റ് പൂര്‍ത്തിയാക്കുന്നതിന് ഒടിപി നല്‍കണമെന്ന് ആവശ്യപ്പെട്ട തട്ടിപ്പുകാരന് അര്‍ജ്ജുന്‍ ഒടിപി നല്‍കി. തുടര്‍ന്ന് തന്റെ അക്കൗണ്ടില്‍ നിന്ന് 1,500 രൂപ ഡെബിറ്റ് ചെയ്തതായി കാണിക്കുന്ന ഒരു ടെക്സ്റ്റ് മെസേജ് അര്‍ജ്ജുന് ലഭിക്കുകയും ചെയ്തു. പക്ഷേ ട്രാന്‍സാക്ഷനില്‍ ചില സാങ്കേതിക പ്രശ്നമുണ്ടെന്ന് പറഞ്ഞയാള്‍ ഒടിപി അയച്ച് തരണമെന്ന് ആവശ്യപ്പെടുകയും അര്‍ജ്ജുന്‍ ഇത് വിശ്വസിച്ച ഒടിപി അയച്ചു കൊടുത്തതിലൂടെയാണ് തട്ടിപ്പിനിരയായത് എന്ന് പോലീസിന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട് പ്രകാരം പോലീസ് കേസ് ഏറ്റെടുത്തിട്ടുണ്ട്. തട്ടിപ്പുകാരനെ പിടികൂടാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും തട്ടിപ്പുകാരന്റെ ബാങ്ക് അക്കൗണ്ട് ജമ്മു ബ്രാഞ്ചിലാണെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Top