ബെംഗളൂരു വെള്ളപ്പൊക്കം; മൂന്നാം ദിവസവും ജനങ്ങൾ ദുരിതത്തിൽ

കഴിഞ്ഞ രണ്ട് ദിവസമായി പെയ്ത കനത്ത മഴിയില്‍ ബെംഗളൂരു നഗരത്തിലെ ജല-വൈദ്യുതി വിതരണം ഏതാണ്ട് പൂര്‍ണ്ണമായും മുടങ്ങി. കനത്ത മഴയെത്തുടർന്ന് ബെംഗളൂരുവിലെ നിരവധി പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിലാണ്. ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയും നഗരത്തില്‍ വെള്ളപ്പൊക്കമുണ്ടായത് ആസൂത്രിതമല്ലാത്ത നഗരവൽക്കരണം മൂലമാണെന്ന ആരോപണവും ഉയര്‍ന്നു. ഇതോടെ ആരോപണ പ്രത്യാരോപണങ്ങളുമായി രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തെത്തി.

സംസ്ഥാനത്തെ മുൻ ജെഡിഎസ്-കോൺഗ്രസ് സർക്കാരാണ് ഈ അവസ്ഥയ്ക്ക് കാരണമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ കുറ്റപ്പെടുത്തി. “മുൻ കോൺഗ്രസ് സർക്കാരിന്‍റെ ആസൂത്രിതമല്ലാത്ത ഭരണം മൂലമാണ് ഇത് സംഭവിച്ചത്. തടാകങ്ങളിലും ബഫർ സോണിലും അവർ വലത്തോട്ടും ഇടത്തോട്ടും മധ്യഭാഗത്തും അനുമതി നൽകി.” ബസവരാജ് ബൊമ്മൈ ആരോപിച്ചതായി എഎൻഐ റിപ്പോർട്ട് ചെയ്തു.

അടിയന്തര സാഹചര്യം നേരിടാൻ 300 കോടി രൂപ അനുവദിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി ഇന്നലെ അറിയിച്ചിരുന്നു. മറ്റ് പ്രളയബാധിത ജില്ലകൾക്കായി 300 കോടി രൂപ കൂടി വകയിരുത്തിയിട്ടുണ്ട്. നഗരത്തിന്‍റെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് ഗതാഗതത്തെ ബാധിച്ചു. വെള്ളപ്പൊക്കത്തിൽ മുങ്ങിക്കിടക്കുന്ന റോഡുകളിലൂടെ നിരവധി പേർ ട്രാക്ടറുകൾ ഉപയോഗിച്ചാണ് യാത്ര ചെയ്തത്.

ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്തിരുന്ന നിരവധി പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റതായും വിവരമുണ്ട്. പലയിടത്തും കഴിഞ്ഞ മൂന്ന് ദിവസമായി വൈദ്യുതിയും കുടിവെള്ളവും മുടങ്ങിയതായും റിപ്പോർട്ടുണ്ട്. മാണ്ഡ്യയിലെ പമ്പ് ഹൌസിൽ വെള്ളം കയറിയതിനെ തുടർന്ന് ചില പ്രദേശങ്ങളിൽ ജലവിതരണം തടസ്സപ്പെട്ടു. പമ്പ്ഹൗസ് വൃത്തിയാക്കുകയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Top