ടയറിനടിയില്‍ മൃതദേഹം കുടുങ്ങി ; അറിയാതെ കര്‍ണാടക ബസ് ഓടിയത് 70 കിലോ മീറ്റര്‍

KSRC-BUS

ബെംഗളൂരു: മൃതദേഹം ടയറിനടിയില്‍ കുടുങ്ങിയതറിയാതെ കര്‍ണാടക ആര്‍ടിസി ബസ് ഓടിയത് 70 കിലോ മീറ്റര്‍. തമിഴ്‌നാട്ടിലെ കൂനൂരില്‍ നിന്നും ബെഗളൂരിവിലേക്ക് പുറപ്പെട്ട നോണ്‍ എ.സി സ്ലീപ്പര്‍ ബസിനടിയിലായിരുന്നു മൃതദേഹം കുടുങ്ങിയത്. സംഭവുമായി ബന്ധപ്പെട്ട് ശാന്തിനഗര്‍ ഡിപ്പോയിലെ മൊഹിനുദ്ദീന്‍ എന്ന ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.

തമിഴ്‌നാട്ടില്‍ നിന്നും മൈസൂരുമാണ്ഡ്യ ചന്നപട്ടണം റൂട്ടിലൂടെയാണ് ബസ് ബംഗ്ലൂരിലേക്ക് യാത്ര തിരിച്ചത്. ചന്നപട്ടണത്തെത്തിയപ്പോള്‍ വലിയ ശബ്ദം കേട്ടിരുന്നുവെന്നും, എന്നാല്‍ കല്ല് അടിയില്‍ തട്ടിയതെന്നാണ് കരുതിയതെന്നും റിയര്‍വ്യൂ മിററിലൂടെ നോക്കിയപ്പോള്‍ അസ്വാഭാവികമായി ഒന്നും കാണാത്തതിനാലാണ് താന്‍ യാത്ര തുടര്‍ന്നതെന്നും ഡ്രൈവര്‍ പൊലീസിനോട് പറഞ്ഞു.

പുലര്‍ച്ചെ 2.35 മണിയോടെയാണ് ബസ് ബെംഗളൂരുവിലെത്തിയത്. മൈസൂര്‍ റോഡ് സാറ്റലൈറ്റ് ബസ് സ്‌റ്റേഷന്‍, മജസ്റ്റിക്, ശാന്തിനഗര്‍ എന്നീ ബസ് സ്‌റ്റേഷനുകളില്‍ നിര്‍ത്തിയതിനു ശേഷം ബസ് ബെംഗളൂരുവിലെ ഡിപ്പോയില്‍ പാര്‍ക്ക് ചെയ്തു. എട്ട് മണിയോടെ ബസ് കഴുകാനായി മാറ്റിയപ്പോഴാണ് ബസ്സിനടിയില്‍ മൃതദേഹം കുടുങ്ങിക്കിടക്കുന്നത് ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ റെസ്റ്റ് റൂമില്‍ വിശ്രമിക്കുകയായിരുന്ന ഡ്രൈവറേയും വില്‍സണ്‍ ഗാര്‍ഡന്‍ പൊലീസിനേയും വിവരമറിയിച്ചു.

ബസ്സിനടിയില്‍ കുരുങ്ങിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം ആരുടെയാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. മുപ്പതിനും നാല്‍പ്പതിനും ഇടയില്‍ പ്രായമുള്ള പുരുഷനാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റി. മരണത്തിന് ഇടയാക്കുന്ന തരത്തില്‍ അശ്രദ്ധമായി വാഹനമോടിച്ചുവെന്ന കുറ്റമാണ് മൊഹിനുദ്ദീനിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Top