‘ബെംഗളൂരു സ്‌ഫോടനം ആസൂത്രിതം, മംഗളൂരു സ്‌ഫോടനവുമായി ബന്ധമെന്ന് സംശയം’: ഡി.കെ. ശിവകുമാർ

രാമേശ്വരം കഫേയിലുണ്ടായ സ്‌ഫോടനത്തിന് മംഗളൂരു സ്‌ഫോടനവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ഇതു സംബന്ധിച്ചുള്ള അന്വേഷണം ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ശിവകുമാർ ഇക്കാര്യം അറിയിച്ചത്. 2022ലാണ് മംഗളൂരുവിൽ കുക്കർ പൊട്ടിത്തെറിച്ച് സ്‌ഫോടനുണ്ടായത്.

‘‘രാമേശ്വരം കഫേയിലെ സ്‌ഫോടനത്തിൽ കൃത്യമായ അന്വേഷണത്തിന് സർക്കാർ ബാധ്യസ്ഥരാണ്. ഇതിനായി പൊലീസിന് പൂർണസ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. 2022ൽ മംഗളൂരുവിലുണ്ടായ സ്‌ഫോടനവുമായി ഈ സംഭവത്തിനു ബന്ധമുണ്ടാകുമെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന. ഇരു സ്‌ഫോടനങ്ങൾക്കും ഉപയോഗിച്ച വസ്‌തുക്കളിലും സ്‌ഫോടനത്തിന്റെ രീതിയിലും സാമ്യമുണ്ട്.

മംഗളൂരു കേസ് അന്വേഷിച്ച ഉദ്യോഗസ്ഥർ ഇവിടെ എത്തിയിട്ടുണ്ട്. സ്ഫോടനത്തിൽ നഗരവാസികൾ ആകുലപ്പെടേണ്ടതില്ല. തീവ്രത കുറഞ്ഞ സ്ഫോടനമാണ് നടന്നത്. പ്രതിയുടെ ചിത്രം ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. അതിനാൽ പ്രതിയെ ഉടനെ പിടികൂടാനാകും. സ്‌ഫോടനം സെൻട്രൽ ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. ’’– ശിവകുമാർ പറഞ്ഞു. 2022 നവംബറിലാണ് ഓട്ടോറിക്ഷയിൽ കൊണ്ടുപോകവേ മംഗളൂരുവിൽ കുക്കറിൽ ഐഇഡി സ്‌ഫോടനമുണ്ടായത്. ഇത് പ്രശസ്തമായ കദ്രി മഞ്ജുനാഥ ക്ഷേത്രം ലക്ഷ്യമിട്ടായിരുന്നെന്ന് പിന്നീട് കണ്ടെത്തിയിരുന്നു.

Top