ബംഗാളി നടി ശ്രീലാ മജുംദാര്‍ അന്തരിച്ചു; വിടപറഞ്ഞത് മൃണാള്‍ സെന്നിന്റെ പ്രിയപ്പെട്ട താരം

കൊല്‍ക്കത്ത: പ്രശസ്ത ബംഗാളി നടി ശ്രീലാ മജുംദാര്‍(65) അന്തരിച്ചു. കൊല്‍ക്കത്തയിലെ വസതിയിലായിരുന്നു അന്ത്യം. കഴിഞ്ഞ മൂന്നുവര്‍ഷമായി അര്‍ബുദത്തിന് ചികിത്സയിലായിരുന്നു. മൃണാള്‍ സെന്‍, ശ്യാം ബെനഗല്‍, പ്രകാശ് ഝാ തുടങ്ങിയ സംവിധായകരുടെ പ്രിയപ്പെട്ട താരം കൂടിയായിരുന്നു ശ്രീലാ മജുംദാര്‍. 43 ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

ശ്രീലയുടെ വിയോഗം ബംഗാളി സിനിമയ്ക്ക് കനത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രതികരിച്ചു. ശക്തയായ അഭിനേതാവായിരുന്നു അവര്‍. ശ്രദ്ധേയമായ പല ഇന്ത്യന്‍ സിനിമകളിലും അവര്‍ മികച്ചവേഷങ്ങളവതരിപ്പിച്ചു. ശ്രീലയുടെ കുടുംബത്തോട് അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായും മുഖ്യമന്ത്രി അനുശോചിച്ചു.

മൃണാള്‍ സെന്‍ സംവിധാനം ചെയ്ത ഏക്ദിന്‍ പ്രതിദിന്‍, ഖരീജ്, അകാലെര്‍ സന്ധാനേ എന്നീ ചിത്രങ്ങളിലെ ശ്രീലയുടെ പ്രകടനം ഏറെ പ്രശംസ നേടിയിരുന്നു. ശ്യാം ബെനഗല്‍ സംവിധാനംചെയ്ത മണ്‍ടി, പ്രകാശ് ഝാ ഒരുക്കിയ ദമുല്‍, ഉത്പലേന്ദു ചക്രബര്‍ത്തിയുടെ ഛോഖ് എന്നീ ചിത്രങ്ങളും ഏറെ ശ്രദ്ധേയമായി. കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ പാലാന്‍ ആണ് അവസാനചിത്രം. ഏക്ദിന്‍ പ്രതിദിന്‍ എന്ന ചിത്രത്തിന്റെ രണ്ടാംഭാഗമായാണ് ഈ ചിത്രമെത്തിയത്. ഋതുപര്‍ണ ഘോഷ് സംവിധാനം ചെയ്ത ഛോഖെര്‍ ബാലി എന്ന ചിത്രത്തില്‍ ഐശ്വര്യാ റായിക്ക് ശബ്ദം നല്‍കിയത് ശ്രീലയായിരുന്നു. നിരവധിപേരാണ് പ്രിയതാരത്തിന് ആദരാഞ്ജലികളുമായി എത്തിക്കൊണ്ടിരിക്കുന്നത്.

Top