കൊല്‍ക്കത്ത: ബംഗാളിലെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ കുതിപ്പ് തുടരുന്നു. അതേസമയം 2018 ലെ ഫലവുമായി താരതമ്യം ചെയ്യുമ്പോള്‍ ബിജെപിയും കോണ്‍ഗ്രസ്-ഇടത് സഖ്യവും നില മെച്ചപ്പെടുത്തുകയും ചെയ്തു. വോട്ടെണ്ണല്‍ ദിനത്തിലെ അക്രമങ്ങളില്‍ 4 പേര്‍ കൊല്ലപ്പെട്ടു. ബാലറ്റ് ഉപയോഗിച്ചുള്ള തിരഞ്ഞെടുപ്പായതിനാല്‍ ഔദ്യോഗിക ഫലപ്രഖ്യാപനം പൂര്‍ത്തിയായിട്ടില്ല. ഗ്രാമ പഞ്ചായത്ത്, പഞ്ചായത്ത് സമിതി, ജില്ലാ പരിഷത്ത് എന്നീ ക്രമത്തിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്.
ഗ്രാമപഞ്ചായത്ത്
ന്മ ആകെയുള്ള 63,229 സീറ്റില്‍ പകുതിയിലേറെ തൃണമൂല്‍ കോണ്‍ഗ്രസ് നേടി. ഇതേവരെ 34,913 സീറ്റുകളില്‍ വിജയിച്ചു. 607 സീറ്റുകളില്‍ മുന്നിട്ടു നില്‍ക്കുന്നു. ബിജെപി 9,722 സീറ്റ് നേടി, 150 സീറ്റില്‍ മുന്നേറുന്നു. സിപിഎം 2,937 സീറ്റ് ജയിച്ചു, 67 ഇടത്ത് മുന്നിട്ടു നില്‍ക്കുന്നു. 2,543 സീറ്റില്‍ ജയിച്ച കോണ്‍ഗ്രസ് 63 സീറ്റില്‍ മുന്നിട്ടു നില്‍ക്കുന്നു.
പഞ്ചായത്ത് സമിതി
ന്മ തൃണമൂല്‍ കോണ്‍ഗ്രസ് 6,430 സീറ്റില്‍ ജയിച്ചു.195 സീറ്റില്‍ ലീഡ് ചെയ്യുന്നു. ബിജെപി 982 സീറ്റില്‍ ജയിക്കുകയും 54 സീറ്റില്‍ മുന്നിട്ടു നില്‍ക്കുകയും ചെയ്യുന്നു. സിപിഎം 176 സീറ്റില്‍ ജയിച്ചു, 15 സീറ്റില്‍ ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസ് 266 സീറ്റില്‍ ജയിച്ചു, 6 സീറ്റില്‍ മുന്നിട്ടു നില്‍ക്കുന്നു.
ജില്ലാ പരിഷത്ത്
കഴിഞ്ഞ തവണത്തേതുപോലെ തൃണമൂല്‍ സമഗ്രാധിപത്യം നേടി. 674 സീറ്റ് നേടിയ പാര്‍ട്ടി 149 സീറ്റില്‍ മുന്നിട്ടു നില്‍ക്കുന്നു. ബിജെപി 21 സീറ്റില്‍ ജയിച്ചു. 5 സീറ്റില്‍ ലീഡ് ചെയ്യുന്നു. സിപിഎം 2 സീറ്റിലും കോണ്‍ഗ്രസ് 6 സീറ്റിലും ജയിച്ചു. 928 ജില്ലാ പരിഷത്ത് സീറ്റുകളാണുള്ളത്.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പഞ്ചായത്തില്‍ 90% സീറ്റും തൃണമൂല്‍ കോണ്‍ഗ്രസ് ആണ് നേടിയത്. അതില്‍ തന്നെ 34% സീറ്റിലും എതിരാളികളുണ്ടായില്ല. അക്രമവും ഭീഷണിയും ഉപയോഗിച്ചാണ് ഈ നേട്ടമുണ്ടായിക്കിയതെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇത്തവണ 90% സീറ്റിലും സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞു. സൗത്ത് 24 പര്‍ഗാനാസില്‍ 3 പേര്‍ ഇന്നലെ അക്രമത്തില്‍ കൊല്ലപ്പെട്ടു.