ബംഗാളില്‍ കോണ്‍ഗ്രസുമായി നീക്കുപോക്കിന് തയ്യാറായി സിപിഎം

cpm_congress

കൊല്‍ക്കത്ത: ബംഗാളില്‍ കോണ്‍ഗ്രസുമായി നീക്കുപോക്കിന് തയ്യാറായി സിപിഎം. സീറ്റ് ധാരണയ്ക്ക് കേന്ദ്ര കമ്മറ്റി അനുമതി നല്‍കി. സിറ്റിംഗ് സീറ്റുകളില്‍ പരസ്പരം മത്സരിക്കില്ല എന്നും ധാരണയായിട്ടുണ്ട്. ഏഴു സീറ്റിലെങ്കിലും നീക്കുപോക്കുണ്ടാകുമെന്നാണ് വിവരം.

പശ്ചിമബംഗാളിലെ നാല്പത്തിരണ്ട് സീറ്റില്‍ നിലവില്‍ കോണ്‍ഗ്രസിന് നാല് സീറ്റും സിപിഎമ്മിന് രണ്ടുമാണ് ഉളളത്. ഇന്നലെ നടന്ന സഖ്യചര്‍ച്ചയില്‍ സിപിഎമ്മിനെക്കാള്‍ ബംഗാളില്‍ ജയസാധ്യതയുള്ള പാര്‍ട്ടി എന്ന നിലയ്ക്ക് കൂടുതല്‍ സീറ്റ് വേണം എന്ന ആവശ്യം കോണ്‍ഗ്രസ് ഉന്നയിച്ചിരുന്നു. സംസ്ഥാനത്ത് 42 സീറ്റിലും ധാരണയാവാം. എന്നാല്‍ ഇരുപത്തിരണ്ട് സീറ്റെങ്കിലും വേണം എന്നാണ് കോണ്‍ഗ്രസ് പറഞ്ഞത്.

എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ കോണ്‍ഗ്രസുമായുള്ള ചര്‍ച്ചകളില്‍ കൃത്യമായ ധാരണ ഉരുത്തിരിഞ്ഞിരുന്നില്ല. സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റായ റായ്ഗഞ്ച് വിട്ടുകൊടുക്കില്ല എന്നായിരുന്നു കോണ്‍ഗ്രസിന്റെ നിലപാട്. ഇതോടെ സഖ്യചര്‍ച്ചകളില്‍ സമവായമായില്ല. പരമാവധി തൃണമൂലിനും ബിജെപിക്കും എതിരായ വോട്ടുകള്‍ ഭിന്നിക്കാതെ സ്വന്തം തട്ടകങ്ങള്‍ നിലനിര്‍ത്തുക എന്നതാണ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നിലപാട്.

ബിജെപിയെ ഒന്നിച്ച് നിന്ന് നേരിടുക എന്നതാണ് ലക്ഷ്യമെന്ന് സിപിഎം സിസി വിലയിരുത്തുകയുണ്ടായി. സഖ്യം വേണമെന്ന പശ്ചിമബംഗാള്‍ ജില്ലാ ഘടകത്തിന്റെ നിലപാടിനെ നേരത്തേ സിപിഎം പൊളിറ്റ് ബ്യൂറോയും ശരിവച്ചിരുന്നു. ഇപ്പോള്‍ കേന്ദ്രകമ്മിറ്റിയും നീക്കുപോക്കിന് തയ്യാറായിരിക്കുകയാണ്

Top