ബംഗാള്‍ തദ്ദേശ തെരഞ്ഞടുപ്പ്; മുന്നേറ്റം ആവര്‍ത്തിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്

MAMTHA

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മുന്നേറ്റം ആവര്‍ത്തിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. 3317 ഗ്രാമപഞ്ചായത്തുകളില്‍ 2552ഉം തൃണമൂല്‍ കോണ്‍ഗ്രസ് ഭരിക്കും. 20 ജില്ലാ പരിഷത്തുകളില്‍ 12ഉം തൃണമൂല്‍ നേടി. 232 പഞ്ചായത്ത് സമിതികളില്‍ തൃണമൂലിന് ഭൂരിപക്ഷം നേടാനായി. രണ്ടാമതെത്തിയ ബി.ജെ.പിയുടെ അക്കൌണ്ടിലുള്ളത് 212 ഗ്രാമപഞ്ചായത്തുകളും ഏഴ് പഞ്ചായത്ത് സമിതികളും മാത്രമാണ്. ചില സീറ്റുകളിലെ ഫലം ഇനിയും അറിയാനുണ്ട്.

‘ഗ്രാമീണ ബംഗാളില്‍ എല്ലായിടത്തും തൃണമൂല്‍ കോണ്‍ഗ്രസാണ്. തൃണമൂല്‍ കോണ്‍ഗ്രസിനോടുള്ള സ്‌നേഹത്തിനും പിന്തുണക്കും ഞാന്‍ നന്ദി പറയുന്നു. സംസ്ഥാനത്തെ ജനങ്ങളുടെ ഹൃദയത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് മാത്രമേ സ്ഥാനമുള്ളൂവെന്ന് ഈ തെരഞ്ഞെടുപ്പ് തെളിയിച്ചു’- മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു.

63,229 ഗ്രാമപഞ്ചായത്ത് സീറ്റുകള്‍, 9,730 പഞ്ചായത്ത് സമിതി സീറ്റുകള്‍, 928 ജില്ലാ പരിഷത്ത് സീറ്റുകള്‍ എന്നിവയിലാണ് തെരഞ്ഞെടുപ്പ് നടന്നത്. 63,229 ഗ്രാമപഞ്ചായത്ത് സീറ്റുകളില്‍ 34,359 സീറ്റുകളിലും വിജയിച്ചത് തൃണമൂല്‍ സ്ഥാനാര്‍ഥികളാണ്. ബി.ജെ.പി 9545 സീറ്റുകളില്‍ വിജയിച്ചു. 2682 സീറ്റ് നേടി സി.പി.എം മൂന്നാമതെത്തി. ചില സീറ്റുകളിലെ ഫലം പുറത്തുവന്നിട്ടില്ല. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വോട്ട് വിഹിതത്തില്‍ പുരോഗതിയുണ്ടെങ്കിലും ബംഗാളിലെ പ്രതാപ കാലത്തിലേക്ക് സി.പി.എമ്മിന് മടങ്ങിപ്പോകാന്‍ കഴിഞ്ഞില്ല.

2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലും 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലും ബി.ജെ.പിക്കൊപ്പം നിന്ന മണ്ഡലങ്ങള്‍ പോലും തൂത്തുവാരിയാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിജയം. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന തെരഞ്ഞെടുപ്പില്‍ ജനവിധി അനുകൂലമായതിന്റെ ആത്മവിശ്വാസത്തിലാണ് മമത ബാനര്‍ജി.

Top