ബംഗാളിൽ കേവല ഭൂരിപക്ഷം കടന്ന് തൃണമൂലിന്റെ മുന്നേറ്റം

Mamtha Banarji

കൊല്‍ക്കത്ത: ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷം കടന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 162 മണ്ഡലങ്ങളിലാണ് തൃണമൂല്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. ബിജെപി 125 മണ്ഡലങ്ങളില്‍ മുന്നിലാണ്. 148 സീറ്റാണ് ബംഗാളില്‍ അധികാരം നേടാന്‍ വേണ്ട ഭൂരിപക്ഷം.

ഇടത്-കോണ്‍ഗ്രസ് സഖ്യത്തിന് കനത്ത തിരിച്ചടി നേരിട്ടു. കേവലം മൂന്ന് സീറ്റില്‍ മാത്രമാണ് സഖ്യം മുന്നില്‍ നില്‍ക്കുന്നത്. അതേസമയം, അഭിമാന പോരാട്ടമായ നന്ദിഗ്രാമില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പിന്നിലാണ്. രണ്ട് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 4997 വോട്ടുകള്‍ക്കാണ് മമത, സുവേന്ദു അധികാരിക്ക് പിന്നില്‍ പോയത്.

തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്ന സുവേന്ദു അധികാരിക്കെതിരെ നന്ദിഗ്രാമില്‍ മമത രംഗത്തിറങ്ങുകയായിരുന്നു. നേരത്തെ രണ്ടിടത്ത് മത്സരിക്കുമെന്ന് മമത സൂചന നല്‍കിയെങ്കിലും ബിജെപിയുടെ വെല്ലുവിളിയെ തുടര്‍ന്ന് നന്ദിഗ്രാമില്‍ മാത്രം മത്സരിക്കുകയായിരുന്നു.

ബംഗാളില്‍ എട്ട് ഘട്ടങ്ങളിലായാണ് 292 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത്. സ്ഥാനാര്‍ത്ഥികളുടെ മരണത്തെ തുടര്‍ന്ന് രണ്ടു മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് മാറ്റിവെച്ചിട്ടുണ്ട്. 148 സീറ്റു നേടുന്ന പാര്‍ട്ടി ബംഗാളില്‍ അധികാരം പിടിക്കും.

വോട്ടെടുപ്പിന് ഇടയില്‍ ഉണ്ടായ അക്രമസംഭവങ്ങളെ തുടര്‍ന്ന് വോട്ടെണ്ണല്‍ ദിനത്തിലും കനത്ത സുരക്ഷയാണ് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

 

Top