ബംഗാള്‍ ഉപതെരഞ്ഞെടുപ്പ്; മമതയെ നേരിടാന്‍ ബിജെപി സ്ഥാനാര്‍ത്ഥി പ്രിയങ്ക തിബ്രവാള്‍

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ഭവാനിപുരില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ നേരിടാന്‍ അഭിഭാഷകയായ പ്രിയങ്ക തിബ്രെവാളിനെ രംഗത്തിറക്കി ബിജെപി. മുന്‍ കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോയുടെ നിയമോപദേശകയായ പ്രിയങ്ക, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും തൃണമൂല്‍ സ്ഥാനാര്‍ഥിയോടു പരാജയപ്പെട്ടിരുന്നു.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ സുവേന്ദു അധികാരിയോട് 1956 വോട്ടിനു പരാജയപ്പെട്ട മമത പിന്നീട് മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുകയായിരുന്നു. ഭവാനിപുരിലെ മത്സരം അവര്‍ക്കു നിര്‍ണായകമാണ്. ശ്രീജിബ് ബിശ്വാസ് ആണ് ഇടതു സ്ഥാനാര്‍ഥി. ഇവിടെ മമതയ്ക്കെതിരെ സുവേന്ദു അധികാരിയെ മത്സരിപ്പിക്കില്ലെന്നു ബിജെപി വ്യക്തമാക്കിയിരുന്നു.

മേയ് 5ന് മുഖ്യമന്ത്രിയായി ചുമതലയേറ്റ മമത, നവംബര്‍ 5നകം എംഎല്‍എ ആയില്ലെങ്കില്‍ രാജിവയ്ക്കേണ്ടിവരും. ഇതു ഭരണഘടനാപരമായ പ്രതിസന്ധിക്കിടയാക്കുമെന്നു ബംഗാള്‍ ചീഫ് സെക്രട്ടറി അറിയിച്ചതിനു പിന്നാലെയാണ് ഭവാനിപുര്‍ ഉള്‍പ്പെടെ ബംഗാളിലും ഒഡിഷയിലുമായി നാല് മണ്ഡലങ്ങളില്‍ ഈ മാസം 30ന് തിരഞ്ഞെടുപ്പ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചത്.

Top