ബിനാമി ബിസിനസ്; സൗദിയില്‍ നിരവധി സ്ഥാപനങ്ങള്‍ക്കെതിരെ നടപടി

റിയാദ്: സൗദി പൗരന്റെ പേരില്‍ വിദേശികള്‍ നടത്തുന്ന ബിനാമി ബിസിനസുകള്‍ക്കെതിരെ സൗദിയില്‍ നടപടി. ഇത്തരം സ്ഥാപനങ്ങള്‍ കണ്ടെത്താനുള്ള വാണിജ്യ മന്ത്രാലയത്തിന്റെ പരിശോധനയില്‍ ഈ വര്‍ഷം ഇതുവരെ കുടുങ്ങിയത് അറുന്നൂറോളം സ്ഥാപനങ്ങളാണ്. ഈ സ്ഥാപനങ്ങള്‍ക്കെതിരെ കടുത്ത ശിക്ഷാ നടപടി സ്വീകരിച്ചതായി മന്ത്രാലയം അറിയിച്ചു.

മലയാളികള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ വരെ ഇങ്ങനെ ശിക്ഷാനടപടി നേരിട്ടവയില്‍ ഉള്‍പ്പെടും. നിക്ഷേപക ലൈസന്‍സ് നേടി മാത്രമേ വിദേശികള്‍ക്ക് രാജ്യത്ത് നിയമാനുസൃതമായി ബിസിനസ് നടത്താന്‍ അനുവാദമുള്ളൂ. എന്നാല്‍ പലരും സൗദി പൗരന്മാരുടെ പേരില്‍ ലൈസന്‍സ് നേടി അതിന്റെ മറവില്‍ ബിസിനസ് നടത്തുകയാണ് പതിവ്. ഇതിനാണ് സൗദി അധികൃതര്‍ മൂക്കുകയറിടുന്നത്.

തൊഴില്‍ വിസയില്‍ സൗദിയിലെത്തി സ്‌പോണ്‍സര്‍മാരുടെ പേരില്‍ വിദേശികള്‍ നടത്തുന്ന സ്ഥാപനങ്ങളെല്ലാം ബിനാമി ഗണത്തില്‍ വരുന്നതാണ്. ഇങ്ങനെയുള്ള ബിനാമി സ്ഥാപനങ്ങള്‍ക്ക് നിയമലംഘനം ഒഴിവാക്കി നിയമാനുസൃതമായി മാറാന്‍ അടുത്ത വര്‍ഷ ഫെബ്രുവരി വരെ സമയം നീട്ടി നല്‍കിയിട്ടുണ്ട്.

ഇതിനുള്ളില്‍ സ്‌പോണ്‍സര്‍മാരുടെ പേരില്‍ സ്ഥാപനം നടത്തുന്നവര്‍ നിക്ഷേപ ലൈസന്‍സ് നേടി സ്വന്തം പേരിലേക്ക് മാറ്റണം. അല്ലെങ്കില്‍ സ്ഥാപനം സ്‌പോണ്‍സര്‍ക്ക് തന്നെ കൈമാറി നിയമാനുസൃതമാക്കണം.

 

Top