യുക്രൈന്‍ യുദ്ധമുഖത്തേയ്ക്ക് ബെലാറസ് സേനയും എത്തുന്നു; യുഎസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്

റഷ്യ: യുക്രൈന്‍ യുദ്ധമുഖത്തേക്ക് ബെലാറസ് സേനയും എത്തുമെന്ന് യുഎസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. റഷ്യയ്ക്കൊപ്പം ബെലാറസ് സേനയും പങ്കാളിയാകുമെന്നാണ് റിപ്പോര്‍ട്ട്. ആണവായുധമുക്ത രാഷ്ട്രപദവി നീക്കുന്ന ഭരണഘടനാ ഭേദഗതി ബെലാറസ് പാസാക്കിയിരുന്നു. ഇതോടെ റഷ്യന്‍ ആണവായുധങ്ങള്‍ ബെലാറസില്‍ വിന്യസിക്കാനുള്ള തടസം നീങ്ങി. യുക്രൈനെതിരെ ആണവായുധങ്ങള്‍ ഉപയോഗിക്കുമെന്ന വ്‌ളാദിമിര്‍ പുടിന്റെ ഭീഷണിക്ക് പിന്നാലെയാണ് നീക്കം.

അണുവായുധ സേനയോട് സജ്ജരായിരിക്കാനാണ് കഴിഞ്ഞ ദിവസം പുടിന്‍ പറഞ്ഞത്. ലോകത്ത് ഏറ്റവും കൂടുതല്‍ ആണവായുധ ശേഖരങ്ങളുള്ള രാജ്യങ്ങളിലൊന്ന് റഷ്യയാണ്. പാശ്ചാത്യ രാജ്യങ്ങള്‍ ഒന്നടങ്കം യുക്രൈന്‍ ആക്രമിച്ച റഷ്യന്‍ നടപടിക്കെതിരെ രംഗത്തെത്തിയ സാഹചര്യത്തിലാണ് ആണവായുധ സേനയോട് സജ്ജരായിരിക്കാന്‍ പുടിന്‍ നിര്‍ദേശം നല്‍കിയത്. അതേസമയം, പുടിന്റെ പരാമര്‍ശത്തില്‍ അമേരിക്ക ശക്തമായ വിധ്വേഷം രേഖപ്പെടുത്തി.

അതിനിടെ ബെലാറസിനെതിരെയുള്ള സാമ്പത്തിക ഉപരോധം ശക്തിപ്പെടുത്തിയിരിക്കുകയാണ് യൂറോപ്യന്‍ യൂണിയന്‍. സാധാരണക്കാരെ കൊന്നൊടുക്കുന്നതിന് റഷ്യയെ വിചാരണ ചെയ്യണമെന്ന് അന്താരാഷ്ട്ര കോടതിയോട് യുക്രൈന്‍ ആവശ്യപ്പെട്ടിരുന്നു. കൂടാതെ യുഎന്‍ രക്ഷാസമിതിയില്‍ നിന്ന് റഷ്യയെ പുറത്താക്കണമെന്നും സെലെന്‍സ്‌കി ആവശ്യപ്പെട്ടിരുന്നു. യുക്രൈനിലെ റഷ്യന്‍ അധിനിവേശം കൂട്ടക്കുരുതിയാണ്. റഷ്യ തിന്മയുടെ പാത സ്വീകരിച്ചെന്നും യുഎന്‍ രക്ഷാസമിതിയില്‍ നിന്നും റഷ്യയെ പുറത്താക്കാന്‍ ലോകം ഒന്നിക്കണമെന്നും സെലെന്‍സ്‌കി വിഡിയോ സന്ദേശത്തിലൂടെ ആവശ്യപ്പെടുകയായിരുന്നു.

 

 

Top