ബെയ്‌റൂട്ട് സ്‌ഫോടനം; ലബനന്‍ പ്രധാനമന്ത്രി രാജി പ്രഖ്യാപിച്ചു

ബെയ്റൂട്ട്: ലബനന്‍ തലസ്ഥാനമായ ബെയ്റൂട്ടിലെ വന്‍ സ്ഫോടനത്തെ തുടര്‍ന്നുണ്ടായ പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ ലബനന്‍ പ്രധാനമന്ത്രി ഹസന്‍ ദിയാബ് രാജി പ്രഖ്യാപിച്ചു. ദേശീയ ടെലിവിഷന്‍ വഴിയാണ് ഹസന്‍ ദിയാബ് രാജി വിവരം അറിയിച്ചത്.

സ്ഫോടനത്തില്‍ 200ല്‍ അധികം ആളുകള്‍ കൊല്ലപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് രാജ്യത്ത് പ്രക്ഷോഭങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. ദിയാബ് സര്‍ക്കാരിനെതിരെ ശക്തമായ ജനരോഷമാണ് ഉയര്‍ന്ന് വന്നത്. ഇതേത്തുടര്‍ന്ന് ദിയാബ് സര്‍ക്കാരിലെ ചില മന്ത്രിമാര്‍ രാജി വെച്ചിരുന്നു. പരിസ്ഥിതി മന്ത്രി ഡാമിയാനോസ് കത്തര്‍, ഇന്‍ഫര്‍മേഷന്‍ മന്ത്രി മനാല്‍ അബ്ദുള്‍ സമദ്, നിയമവകുപ്പ് മന്ത്രി മാരി ക്ലൗഡ് ന്ജ്മ് എന്നിവരാണ് രാജി വെച്ചത്.

കഴിഞ്ഞ ദിവസം വിളിച്ച് ചേര്‍ത്ത മന്ത്രിസഭാ യോഗത്തില്‍ കൂടുതല്‍ മന്ത്രിമാര്‍ രാജിസന്നദ്ധത അറിയിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ രാജി പ്രഖ്യാപനം.

അതേസമയം, ശനിയാഴ്ചയുണ്ടായ പ്രതിഷേധത്തില്‍ ജനങ്ങളും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. പ്രതിഷേധത്തില്‍ 55 പേര്‍ സമീപത്തെ ആശുപത്രികളിലും 117 പേരെ സംഭവ സ്ഥലത്തും ചികിത്സയിലാണെന്ന് റെഡ്ക്രോസ് അറിയിച്ചു. തുടര്‍ന്നാണ് ജനങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചത്. സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങിയ ജനങ്ങള്‍ക്കു നേരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയായിരുന്നു.

Top