പിന്‍ഗാമിയെ ഇന്ത്യയില്‍നിന്നു തെരഞ്ഞെടുക്കുമെന്ന ദലൈലാമയുടെ പ്രസ്താവനയ്ക്കെതിരേ ചൈന

ബെയ്ജിംഗ് : തന്റെ പിന്‍ഗാമിയെ ഇന്ത്യയില്‍നിന്നു തെരഞ്ഞെടുക്കുമെന്ന ദലൈലാമയുടെ പ്രസ്താവനയ്‌ക്കെതിരേ ചൈന രംഗത്ത്. ടിബറ്റുകാരുടെ അടുത്ത ആത്മീയ നേതാവിന് ചൈനീസ് സര്‍ക്കാരിന്റെ അംഗീകാരം നിര്‍ബന്ധമാണെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് ഗെംഗ് ഷുവാംഗ് പ്രതികരിച്ചു.

ചൈനീസ് അധിനിവേശത്തെത്തുടര്‍ന്ന് 1959ല്‍ ടിബറ്റ് വിട്ട ദലൈലാമയ്ക്ക് ഇന്ത്യ അഭയം നല്കുകയായിരുന്നു. താന്‍ മരിച്ചാല്‍ പുനരവതാരം ചിലപ്പോള്‍ ഇന്ത്യയിലാകാമെന്ന് അദ്ദേഹം കഴിഞ്ഞദിവസം പറഞ്ഞു. തന്റെ പിന്‍ഗാമിയായി ആരെയെങ്കിലും ചൈനീസ് സര്‍ക്കാര്‍ വാഴിച്ചാല്‍ അതിന് അംഗീകാരം ഉണ്ടാവില്ലെന്നും അദ്ദേഹം അറിയിച്ചിരുന്നു.

ധരംശാലയില്‍ റോയിട്ടേഴ്സിന് നല്‍കിയ അഭിമുഖത്തിലാണ് ടിബറ്റന്‍ ബുദ്ധമത വിശ്വാസികളുടെ പതിനാലാമത് ദലൈലാമയായ ടെന്‍സിന്‍ ഗ്യാറ്റ്സോ തന്റെ പിന്‍ഗാമി ഇന്ത്യയില്‍ ഉണ്ടായേക്കാമെന്ന് പറഞ്ഞത്.

അതേസമയം, ചൈന നിശ്ചയിക്കുന്ന പിന്‍ഗാമിയെ അംഗീകരിക്കില്ല. ചൈനയുടെ പ്രതിനിധിയെ ആരും വിശ്വസിക്കുകയില്ലെന്നും ദലൈലാമ പറഞ്ഞു. ദലൈലാമയുടെ പിന്‍ഗാമിയെ തീരുമാനിക്കാന്‍ അധികാരമുണ്ടെന്ന് ചൈന നേരത്തെ പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘ദലൈലാമയുടെ പുനരവതാരാത്തെ ചൈന വളരെ പ്രധാന്യത്തോടെയാണ് കാണുന്നത്. എന്നേക്കാള്‍ അടുത്ത ദലൈലാമയാണ് ചൈനയെ ആശങ്കപ്പെടുത്തുന്നത്.’

‘ഭാവിയില്‍ നിങ്ങള്‍ രണ്ട് ദലൈലാമമാര്‍ ഉണ്ടാവുകയാണെങ്കില്‍, ഒരാള്‍ ഇവിടെ നിന്നും മറ്റൊന്ന് ചൈന തെരഞ്ഞെടുത്തതും, ചൈനയുടെ പ്രതിനിധിയെ ആരും വിശ്വസിക്കുകയില്ല. ചൈനയ്ക്ക് അതൊരു അധിക പ്രശ്നമാവും. അങ്ങനെ സംഭവിക്കാന്‍ സാധ്യതയുണ്ട്. ‘ദലൈലാമ പറഞ്ഞു.

ടിബറ്റന്‍ ബുദ്ധ വിശ്വാസപ്രകാരം ദലൈലാമയുടെ ആത്മാവ് മരണശേഷം മറ്റൊരു കുട്ടിയിലൂടെ പുനര്‍ ജനിക്കുമെന്നാണ്. 1935ല്‍ ജനിച്ച ഇപ്പോഴത്തെ ദലൈലാമയെ അദ്ദേഹത്തിന്റെ രണ്ടാമത്തെ വയസിലാണ് പുനരവതാരമായി കണ്ടെത്തിയത്.

അതേസമയം പുതിയ ദലൈലമായുടെ പദവി ടിബറ്റന്‍ ബുദ്ധവിശ്വാസികളുടെ ഈ വര്‍ഷം നടക്കുന്ന യോഗം തീരുമാനിക്കുമെന്ന് ദലൈലാമ പറഞ്ഞു. ഭൂരിപക്ഷം ടിബറ്റന്‍ ജനങ്ങളും ഈ നേതൃത്വം തുടരണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ സംവിധാനം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Top