തോമസ് ചാണ്ടിക്കെതിരായ അന്വേഷണം: ഉത്തരവ് ലഭിച്ചശേഷം തുടര്‍നടപടിയെന്ന് ബെഹ്‌റ

തിരുവനന്തപുരം : തോമസ് ചാണ്ടിക്കെതിരായ അന്വേഷണത്തില്‍ ഉത്തരവ് ലഭിച്ചശേഷം തുടര്‍നടപടിയെടുക്കുമെന്ന് ലോക്‌നാഥ് ബെഹ്‌റ.

മന്ത്രി നിലം നികത്തി റോഡ് നിര്‍മ്മിച്ചെന്ന കേസില്‍ കോട്ടയം വിജിലന്‍സ് കോടതിയാണ് ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

കോടതി ഉത്തരവുമായി ബന്ധപ്പെട്ട് പരസ്യപ്രതികരണത്തിനില്ലെന്ന് തോമസ് ചാണ്ടിയുടെ ഓഫീസ് വ്യക്തമാക്കി. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായും മന്ത്രിയുടെ ഓഫീസ് പറഞ്ഞിരുന്നു.

ആലപ്പുഴ സ്വദേശിയായ സുഭാഷ് എം.തീക്കാടനാണ് മന്ത്രി തോമസ് ചാണ്ടി, ആലപ്പുഴ കലക്ടര്‍ (2010–12), വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനി ചെയര്‍മാന്‍, ആര്യാട് ബ്ലോക്ക് പഞ്ചായത്ത്, ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസര്‍ (2010–11) തുടങ്ങിയവര്‍ക്കെതിരെ പരാതി നല്‍കിയത്. തോമസ് ചാണ്ടി എംഎല്‍എ ആയിരിക്കെ ഔദ്യോഗിക പദവി ദുര്‍വിനിയോഗം ചെയ്ത് ഉദ്യോഗസ്ഥരെ അന്യായമായി സ്വാധീനിച്ച് ഗൂഢാലോചന നടത്തി അഴിമതി നടത്തിയെന്നാണ് പരാതി.

എംപിമാരായ പി.ജെ.കുര്യന്‍, കെ.ഇ.ഇസ്മായില്‍ എന്നിവരുടെ ഫണ്ട് ഉപയോഗിച്ച് ആര്യാട് ബ്ലോക്ക് പഞ്ചായത്തിന്റെ മേല്‍നോട്ടത്തില്‍ റിസോര്‍ട്ടിലേക്ക് അനധികൃതമായി റോഡ് നിര്‍മ്മിച്ചത് അഴിമതിയും ചട്ടലംഘനവും ആണെന്നായിരുന്നു പരാതി.

Top