കേന്ദ്രം മാത്രമല്ല, ലോക രാജ്യങ്ങളും കയ്യടിച്ച കേരള പദ്ധതിക്ക് പിന്നിൽ . . .

കേരളത്തില്‍ നിന്നും തുടക്കം കുറിച്ച് പിന്നീട് രാജ്യവ്യാപകമായി വ്യാപിച്ച് ഒടുവില്‍ ലോക ശ്രദ്ധ തന്നെ പിടിച്ചു പറ്റിയ പദ്ധതിയാണ് സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥികളില്‍ അര്‍പ്പണ ബോധവും കാര്യപ്രാപ്തിയും വര്‍ദ്ധിപ്പിക്കുന്നതില്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ അതായത് എസ്.പി.സി വഹിച്ച പങ്ക് വളരെ വലുതാണ്. മഹാമാരിയുടെയും പ്രളയത്തിന്റെയും പുതിയ കാലത്ത് അവര്‍ നടത്തിയത് ത്യാഗപൂര്‍ണ്ണമായ ഇടപെടലുകളാണ്. എസ്.പി.സിയുടെ പന്ത്രണ്ടാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ സ്റ്റുഡന്റ് പൊലീസിന്റെ രൂപീകരണ ചരിത്രവും നാം അറിയേണ്ടതുണ്ട്. ഒരു മലയാളി ഐ.പി.എസ് ഓഫീസറുടെ ആശയത്തില്‍ ഉദിച്ച പദ്ധതിയാണിത്.

2006ല്‍ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ ആയിരിക്കെ പി.വിജയന്‍ എന്ന പൊലീസ് ഓഫീസറുടെ നേതൃത്വത്തില്‍ തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളുമായി നടത്തിയ ഒരു മുഖാമുഖം പരിപാടിക്ക് ശേഷമാണ് ഇത്തരമൊരു ആശയം കമ്മീഷണര്‍ക്ക് തോന്നിയിരുന്നത്. ആദ്യ കൂടിക്കാഴ്ചയില്‍ പൊലീസിനെ ‘വില്ലന്‍മാരായി ‘ കണ്ട കുട്ടികള്‍ പിന്നീട് ഒരു ദിവസം മുഴുവന്‍ സിറ്റിയിലെ പൊലീസിന്റെ സഹായി ആയി പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചതോടെ മുന്‍ നിലപാടുകള്‍ മാറ്റുകയാണുണ്ടായത്. പൊലീസില്‍ നിന്നും കുട്ടികള്‍ക്ക് നേരിട്ടോ അതല്ലെങ്കില്‍ രക്ഷിതാക്കള്‍ക്കോ ബന്ധുക്കള്‍ക്കോ എന്തെങ്കിലും അനുഭവം ഉണ്ടായ സാഹചര്യത്തിലായിരുന്നില്ല, അവര്‍ പൊലീസിനെ വില്ലന്‍മാരായി കണ്ടിരുന്നത് എന്നത് മനസ്സിലാക്കി തന്നെയാണ് കമ്മീഷണര്‍ പൊലീസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഒരു ദിവസം വിദ്യാര്‍ത്ഥികള്‍ക്ക് അവസരം ഒരുക്കിയിരുന്നത്.

സിറ്റിയിലെ വിവിധ പൊലീസ് സ്‌റ്റേഷനുകളിലും ട്രാഫിക്ക് പൊലീസിന്റെ കൂടെ സഹായി ആയി നിന്നുമായിരുന്നു അന്നത്തെ പ്രവര്‍ത്തനം. വൈകീട്ട് തിരിച്ചു വന്നപ്പോള്‍ ‘ഇപ്പോള്‍ എന്താണ് പൊലീസിനെ കുറിച്ചുള്ള അഭിപ്രായമെന്നായിരുന്നു’ കമ്മീഷണര്‍ ചോദിച്ചിരുന്നത്. മുന്‍പുണ്ടായിരുന്നതിനേക്കാള്‍ തികച്ചും വ്യത്യസ്തമായ മറുപടിയാണ് അപ്പോള്‍ വിദ്യാര്‍ത്ഥികള്‍ നല്‍കിയിരുന്നത്. അനുഭവത്തില്‍ നിന്നുള്ള ആ തിരിച്ചറിവ് കൂടുതല്‍ വിദ്യാര്‍ത്ഥികളിലേക്ക് പകരാനുള്ള കമ്മീഷണര്‍ പി.വിജയന്റെ ആഗ്രഹമാണ് പിന്നീട് സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയില്‍ കലാശിച്ചിരുന്നത്.

ഇടതുപക്ഷ സര്‍ക്കാറിന്റെ ശക്തമായ പിന്തുണയും ഇതിന് ഏറെ സഹായകരമായി. ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ അതീവ താല്‍പ്പര്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കാന്‍ ഇടപെട്ടിരുന്നത്. ആഭ്യന്തര വകുപ്പിനു പുറമെ വിദ്യാഭ്യാസ വകുപ്പ് ഉള്‍പ്പെടെയുള്ള മറ്റു വകുപ്പുകളുടെ പിന്തുണ കൂടി ഉറപ്പ് വരുത്താന്‍ ഇടപ്പെട്ടതും കോടിയേരി തന്നെയാണ്. ഇതോടെയാണ് സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിക്ക് തുടക്കമായിരുന്നത്. ഇന്ന് ലോകത്തിനു തന്നെ മാതൃകയായിരിക്കുകയാണ് ഈ പദ്ധതി. പി. വിജയനെ പോലെ ജീവിതത്തിലെ കടുത്ത പ്രതിസന്ധികള്‍ അതിജീവിച്ച് ഐ.പി.എസ് നേടിയ ഒരു ഉദ്യോഗസ്ഥന്റെ ആശയത്തിന് ഇടതുപക്ഷ സര്‍ക്കാര്‍ നല്‍കിയ പ്രാധാന്യം പിന്നീട് യു.ഡി.എഫ് സര്‍ക്കാറിന് മാത്രമല്ല നരേന്ദ്ര മോദി സര്‍ക്കാറിനും പിന്‍തുടരേണ്ടി വന്നു എന്നതും ചരിത്രമാണ്.

നാല് സ്വതന്ത്ര ഏജന്‍സികള്‍ എസ്.പി.സിയെ കുറിച്ച് നടത്തിയ പഠനത്തിലും വലിയ അഭിനന്ദനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അന്താരാഷ്ട്ര ഏജന്‍സിയായ കെ.പി.എം.ജി നടത്തിയ പഠനത്തില്‍ കുട്ടികളിലും രക്ഷിതാക്കളിലും മാത്രമല്ല അദ്ധ്യാപകരിലും പൊലീസിലും ഉള്‍പ്പെടെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ മാതൃകാപരമായ മാറ്റങ്ങള്‍ ഉണ്ടാക്കി എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കൂടുതല്‍ സ്‌കൂളുകളിലേക്കും കൂടുതല്‍ വിദ്യാര്‍ത്ഥികളിലേക്കും ഈ പദ്ധതി വ്യാപിക്കണമെന്നും ആ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സിലബസുകളും കരുക്കുലവും എല്ലാം ഡവലപ്പ് ചെയ്യുന്ന കേരളത്തിലെ എസ്.ഇ.ആര്‍.ടി നടത്തിയ പഠനത്തിലും സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ സ്‌കൂളിനകത്തും പുറത്തും ഉണ്ടാക്കിയ മാറ്റങ്ങളെ കുറിച്ച് വ്യക്തമായാണ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. കേരള പ്ലാനിങ്ങ് ബോര്‍ഡ് നടത്തിയിരിക്കുന്ന പഠനത്തിലും ഇക്കാര്യങ്ങള്‍ വ്യക്തമായി തന്നെ സൂചിപ്പിച്ചിട്ടുണ്ട്.

മറ്റൊരു അന്താരാഷ്ട്ര ഏജന്‍സിയായ യൂനീ സെഫ് നടത്തിയിരിക്കുന്ന പഠനത്തില്‍ സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റ് പദ്ധതി ലോകത്തിന് തന്നെ മാത്യകയാക്കാവുന്ന പദ്ധതിയാണെന്നാണ് വിലയിരുത്തിയിരിക്കുന്നത്. എസ്.പി.സിയെ കൂടുതല്‍ രാജ്യങ്ങളില്‍ എത്തിക്കുന്നതിനായി യുനീസെഫ് തന്നെ മുന്‍കൈ എടുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ നാല് പഠനങ്ങളും തുറന്നു കാട്ടുന്നത് സ്റ്റുഡന്റ് പൊലീസിന്റെ പ്രാധാന്യമാണ്. ഇന്ന് സ്റ്റുഡന്റ്‌സ് പൊലീസ് പദ്ധതി ലഭിക്കുവാന്‍ കേരളത്തിലെ സ്വകാര്യ സ്‌കൂളുകള്‍ ഉള്‍പ്പെടെ ക്യൂ നില്‍ക്കുന്ന അവസ്ഥയാണുള്ളത്. 1000 ത്തില്‍ അധികം അപേക്ഷകള്‍ ഇതിനകം തന്നെ അധികൃതര്‍ക്കു മുന്നില്‍ എത്തിക്കഴിഞ്ഞിട്ടുണ്ട്. എസ്.പി.സി ഇന്ന് സ്‌കൂളുകള്‍ക്ക് അഭിമാനം മാത്രമല്ല അന്തസ്സുകൂടിയാണ്. ഒരു ഫണ്ടും ഇല്ലാതെ തുടങ്ങിയ സ്റ്റുഡന്റ് പൊലീസ് പദ്ധതിക്ക് സംസ്ഥാനത്തിന് വലിയ സാമ്പത്തിക പ്രതിസന്ധിയുള്ള ഘട്ടങ്ങളില്‍ പോലും സര്‍ക്കാറുകളായിട്ട് ഇതുവരെ ഒരു പ്രതിസന്ധിയുണ്ടാക്കിയിട്ടില്ലന്നതും എടുത്ത് പറയേണ്ട കാര്യമാണ്.

കേരളത്തിലെ സ്റ്റുഡന്റ് പൊലീസ് പദ്ധതിയെ കുറിച്ച് കേട്ടറിഞ്ഞ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സാക്ഷാല്‍ നരേന്ദ്ര മോദി തന്നെ 2013 ല്‍ ഒരു ടീമിനെ കേരളത്തിലേക്ക് പറഞ്ഞയക്കുകയുണ്ടായി. അധികം വൈകാതെ തന്നെ ഗുജറാത്തിലെ 1000ല്‍ അധികം സ്‌കൂളുകളിലാണ് സ്റ്റുഡന്റ് പൊലീസ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്. തുടര്‍ന്ന് ഹരിയാന, കര്‍ണ്ണാടക, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലും സ്റ്റുഡന്റ് പൊലീസ് പദ്ധതി വിജയകരമായി തന്നെ നടപ്പാക്കുകയുണ്ടായി. വര്‍ഷങ്ങള്‍ക്ക് ശേഷം കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയായി സ്ഥാനമേറ്റ രാജ്‌നാഥ് സിംഗും സ്റ്റുഡന്റ് പൊലീസ് പദ്ധതിക്കായി രംഗത്ത് വന്നതും വേറിട്ടൊരു സംഭവമാണ്.

തന്റെ കേരള സന്ദര്‍ശനത്തിനിടെ എസ്.പി.സിയെ കുറിച്ച് നേരിട്ട് കണ്ട് മനസ്സിലാക്കിയ രാജ് നാഥ് സിംഗ് തുടര്‍ന്ന് ദേശീയ തലത്തില്‍ തന്നെ 2018ല്‍ ഈ പദ്ധതി നടപ്പാക്കുകയുമുണ്ടായി. കേരളത്തിന്റെ ഈ സ്വന്തം പദ്ധതി ദേശീയ തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയപ്പോള്‍ എല്ലാ വിധ പിന്തുണയും നല്‍കുകയാണ് കേരളം ചെയ്തിരിക്കുന്നത്. ഉദ്ഘാടന ചടങ്ങില്‍ പോലും കേന്ദ്രം തഴഞ്ഞപ്പോള്‍ ഒരവകാശവാദവും പരാതിയും ഇക്കാര്യത്തിലും കേരള സര്‍ക്കാര്‍ പ്രകടിപ്പിച്ചിരുന്നില്ല എന്നതും ഒരു യാഥാര്‍ത്ഥ്യമാണ്. കുതിരാന്‍ തുരങ്കം കേന്ദ്രപദ്ധതിയാണെന്ന് പറഞ്ഞ് സംസ്ഥാനത്തെ തഴഞ്ഞ കേന്ദ്രമന്ത്രിമാര്‍ ഇക്കാര്യവും ഓര്‍ക്കുന്നത് നല്ലതാണ്.

ലോകത്തിന് മുന്നില്‍ ഇന്ത്യക്ക് അഭിമാനത്തോടെ തല ഉയര്‍ത്തി നില്‍ക്കാന്‍ പറ്റുന്ന പദ്ധതിയാണിന്ന് എസ്.പി.സി പദ്ധതി. സ്റ്റുഡന്റ് പൊലീസ് പദ്ധതി പഠിക്കുന്നതിനായി. ടാന്‍സാനിയ, ഘാന, കസാഖിസ്ഥാന്‍, ശ്രീലങ്ക, മാലി ദ്വീപ് രാജ്യങ്ങളില്‍ നിന്നും പ്രത്യേക സംഘങ്ങള്‍ തന്നെ കേരളത്തില്‍ എത്തിയതും ആ പദ്ധതിയുടെ പ്രാധാന്യം മുന്‍നിര്‍ത്തിയാണ്. ഗള്‍ഫ് രാജ്യങ്ങളും ഇപ്പോള്‍ ഈ പദ്ധതി നടപ്പാക്കാനുള്ള തിരക്കിട്ട നീക്കത്തിലാണ്. ലോക രാജ്യങ്ങളിലേക്ക് സ്റ്റുഡന്റ് പൊലീസ് പദ്ധതി വ്യാപിക്കുന്നതിന്റെ പ്രകടമായ ഉദാഹരണങ്ങളാണിത്. അമേരിക്കന്‍ ചാര കണ്ണുകള്‍ പോലും അത്ഭുതത്തോടെയാണ് നിലവില്‍ സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റ് പദ്ധതിയെ ഉറ്റു നോക്കുന്നത്.

ഈ കോവിഡ് കാലത്ത് പോലും കേരളത്തില്‍ പത്തു ലക്ഷത്തിലധികം ആളുകള്‍ക്ക് വിവിധ ഏജന്‍സികളുമായി ചേര്‍ന്ന് കൊണ്ട് ‘ഒരു വയറൂട്ടാം’ എന്ന പദ്ധതിയിലൂടെ ഭക്ഷണം കൊടുക്കുന്നതിലും 70,000 പേര്‍ക്ക് ഭക്ഷണം വീടുകളില്‍ എത്തിക്കുന്നതിനും എസ്.പി.സി അംഗങ്ങള്‍ സജീവമായാണ് രംഗത്തിറങ്ങിയിരുന്നത്. പ്രളയകാലത്ത് 40,000 ത്തോളം വരുന്ന സ്റ്റുഡന്റ്‌സ് പൊലീസ് സേനാംഗങ്ങള്‍ വിവിധ ക്യാംപുകളില്‍ നടത്തിയ പ്രവര്‍ത്തനങ്ങളും പൊതു സമൂഹത്തിനാണ് ഗുണം ചെയ്തിരിക്കുന്നത്. സ്റ്റുഡന്റ് പൊലീസ് എന്നത് തികച്ചും ഒരു പരിശീലന പദ്ധതി തന്നെയാണ്. കാര്യശേഷിയും ഉത്തരവാദിത്വബോധമുള്ളതുമായ ഒരു സമൂഹത്തെയാണ് ഈ സംവിധാനം വഴി വാര്‍ത്തെടുക്കുന്നത്. സഹജീവികളെ സ്‌നേഹിക്കുകയും പൗരബോധമുള്ളതുമായ ഒരു യുവതലമുറയാണ് ലക്ഷ്യം. പ്രകൃതിയെ സ്‌നേഹിക്കുകയും സാമൂഹിക വിപത്തിനോട് പ്രതികരിക്കുന്നതുമായ തലമുറയെ സൃഷ്ടിക്കുന്നതിനു വേണ്ടി പ്രത്യേക ട്രയിനിംങ്ങ് പ്രോഗ്രാമുകളും എസ്.പി.സിക്കായി നിലവിലുണ്ട്. സ്റ്റുഡന്റ് പൊലീസിന്റെ ഉദ്ദേശ ലക്ഷ്യം തന്നെ തങ്ങള്‍ പഠിക്കുന്നത് മറ്റുള്ളവരെ സഹായിക്കാനാണ് എന്നതാണ്. ഇതാകട്ടെ വ്യത്യസ്തമായ ഒരു കാഴ്ചപ്പാടുമാണ്.

ഒരു സമൂഹത്തിന്റെ മാറ്റങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന ഒരു പറ്റം ചെയ്ഞ്ച് ലീഡേഴ്‌സിനെയാണ് സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളിലൂടെ കേരള സര്‍ക്കാറും കേരള പൊലീസും സൃഷ്ടിക്കുന്നത്. മറ്റു സംസ്ഥാനങ്ങള്‍ ഇപ്പോള്‍ പിന്തുടരാന്‍ ശ്രമിക്കുന്നതും ഇതേ ലക്ഷ്യം മുന്‍നിര്‍ത്തി തന്നെയാണ്. സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി പന്ത്രണ്ടു വര്‍ഷം പിന്നിടുന്ന ഈ ഘട്ടത്തില്‍ ഇവിടെ നാം ഓര്‍ക്കേണ്ടതും അഭിനന്ദിക്കേണ്ടതും തീര്‍ച്ചയായും ഐ.ജി പി.വിജയനെയും ഇടതുപക്ഷ സര്‍ക്കാറിനെയുമാണ്. ഇത്തരമൊരു ആശയം മുന്നോട്ട് വയ്ക്കാന്‍ ഈ ഐ.പി.എസ് ഓഫീസറും അത് ഫയലില്‍ ചുവപ്പ് നാടയില്‍ കുരുങ്ങിക്കിടക്കാതെ വേഗത്തില്‍ നടപ്പിലാക്കാന്‍ ഒരു സര്‍ക്കാറും ഉണ്ടായിരുന്നത് കൊണ്ട് മാത്രമാണ് എസ്.പി.സി പദ്ധതി നടപ്പാക്കപ്പെട്ടിരിക്കുന്നത്. കുതിരാനിലെ പോലെ ഇതിന്റെ ക്രഡിറ്റടിക്കാന്‍ ആരും രംഗത്ത് വരാതിരിക്കുന്നത് അവരുടെ ഉന്നതമായ ബോധത്തിന്റെ അടിസ്ഥാനത്തിലാണെന്നതും നാം ഓര്‍ത്തു കൊള്ളണം.

Top