ബിജെപി റാലി നടത്തിയ സ്ഥലത്ത് ചാണക വെള്ളവും ഗംഗാജലവും തളിച്ച് തൃണമൂല്‍

കൊല്‍ക്കത്ത: ബിജെപി റാലി നടത്തിയ സ്ഥലത്ത് ചാണക വെള്ളവും ഗംഗാജലവും തളിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. ശനിയാഴ്ച ബിജെപി റാലി നടത്തിയ കുച്ച് ബെഹാറിലാണ് ചാണക വെള്ളവും ഗംഗാജലവും തളിച്ചത്.

വര്‍ഗീയ സന്ദേശങ്ങള്‍ പ്രചരിപ്പിച്ച സ്ഥലത്തു ശുദ്ധീകരണം നടത്തുന്നതിന്റെ ഭാഗമായാണു പരിപാടിയെന്നു തൃണമൂല്‍ നേതാവ് പങ്കജ് ഘോഷ് പറഞ്ഞു.

ഭഗവാന്‍ മദന്‍ മോഹന്റെ (കൃഷ്ണന്‍) മണ്ണാണിത്. ഹിന്ദു വിശ്വാസപ്രകാരമാണു സ്ഥലം ശുദ്ധീകരിച്ചത്. മദന്‍ മോഹന്റേതല്ലാത്ത മറ്റൊരു തേരും ജില്ലയിലേക്കു കടക്കേണ്ടതില്ലെന്നും തൃണമൂല്‍ പ്രവര്‍ത്തകര്‍ പ്രതികരിച്ചു.

ബംഗാളിന്റെ വിവിധ ഭാഗങ്ങളിലായി 7, 9, 14 തീയതികളിലായി രഥയാത്രകള്‍ നടത്തുന്നതിനു ബിജെപി തീരുമാനിച്ചിരുന്നു. ഈ യാത്രകളെല്ലാം ചേര്‍ന്ന് കൊല്‍ക്കത്തയില്‍ വന്‍ റാലിയാകും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുമെന്നാണ് അറിയിപ്പ്. ബിജെപി നടത്തുന്നതു രഥയാത്രയല്ല, പകരം രാവണ്‍ യാത്രയാണെന്നായിരുന്നു ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രതികരിച്ചത്.

പഞ്ചനക്ഷത്ര സൗകര്യങ്ങളൊരുക്കിയുള്ള രഥയാത്രയെയും മമത പരിഹസിച്ചു. ബിജെപിയുടെ തേരുകള്‍ പോകുന്ന ഇടങ്ങളെല്ലാം ശുചീകരിക്കണമെന്നും മമത പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. മമതയ്ക്കും അവരുടെ പാര്‍ട്ടിക്കും ഭയം മൂലമുള്ള മതിഭ്രമമാണെന്നും അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് തോല്‍ക്കുമോയെന്ന പേടിയാണെന്നും ബംഗാള്‍ ബിജെപി തിരിച്ചടിച്ചു.

റാലി സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാന്‍ സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരും പൊലീസ് മേധാവിയും 3 ബിജെപി നേതാക്കളും ചര്‍ച്ചകള്‍ നടത്താന്‍ കൊല്‍ക്കത്ത ഹൈക്കോടതി നിര്‍ദേശിച്ചു. റാലിക്കു നേരത്തേ കോടതി അനുമതി നിഷേധിച്ചിരുന്നു.

Top