പ്രണയബന്ധത്തെ എതിര്‍ത്തു; മകളും സുഹൃത്തും ചേര്‍ന്ന് അച്ഛനെ കുത്തി കൊന്ന് കത്തിച്ചു

crime

ബെംഗളൂരു : തങ്ങളുടെ പ്രണയബന്ധത്തെ എതിര്‍ത്ത അച്ഛനെ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിയും സുഹൃത്തും ചേര്‍ന്ന് പാലില്‍ ഉറക്കഗുളിക നല്‍കി മയക്കിയശേഷം കുത്തിക്കൊന്ന് തീകൊളുത്തി.ബെംഗളൂരു രാജാജിനഗറില്‍ ഞായറാഴ്ചയാണ് സംഭവം.

രാജസ്ഥാന്‍ സ്വദേശിയായ വസ്ത്രവ്യാപാരി ജയ്കുമാര്‍ (41) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ 15-കാരിയായ മകളെയും 18-കാരനായ ആണ്‍സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു.

പുതുച്ചേരിയില്‍ കല്യാണത്തിനുപോകുന്ന ഭാര്യ പൂജയെയും മകനെയും റെയില്‍വേ സ്റ്റേഷനില്‍ കൊണ്ടുവിട്ട് മടങ്ങി എത്തിയ ജയകുമാറിന് ഉറക്കഗുളിക ചേര്‍ത്ത പാല്‍ നല്‍കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയും സുഹൃത്തും ചേര്‍ന്ന് കുത്തിക്കൊന്ന് മൃതദേഹം ശൗചാലയത്തില്‍ കൊണ്ടുപോയി കത്തിക്കുകയായിരുന്നു.

വീട്ടില്‍നിന്ന് പുക ഉയരുന്നതുകണ്ട് അയല്‍വാസികളാണ് പൊലീസിനെയും അഗ്‌നിശമനസേനയെയും വിവരമറിയിച്ചത്. അഗ്‌നിശമനസേന വീടിനകത്ത് പ്രവേശിച്ചപ്പോള്‍ ജയ്കുമാറിന്റെ മൃതദേഹം പാതികത്തിയനിലയിലായിരുന്നു.

സംഭവത്തില്‍ ദുരൂഹത തോന്നിയ പൊലീസ് മകളെയും സുഹൃത്തിനെയും ചോദ്യം ചെയ്തപ്പോള്‍ പരസ്പരവിരുദ്ധമായ മൊഴികളായിരുന്നു ആദ്യം നല്‍കിയത്. പിന്നീട് വിശദമായി ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

അടുത്തിടെ ഇരുവരും ഒന്നിച്ച് മാളില്‍ പോയതിന് അച്ഛന്‍ വഴക്കുപറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് അച്ഛനെ കൊലപ്പെടുത്താന്‍ സുഹൃത്തിന്റെ സഹായത്തോടെ പെണ്‍കുട്ടി തീരുമാനിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

Top