ഒരു മണിക്കൂര്‍ നേരം മര്‍ദ്ദിച്ചു; അധ്യാപികയുടെ നിര്‍ദ്ദേശ പ്രകാരം സഹപാഠികള്‍ മര്‍ദ്ദിച്ച കുട്ടിയുടെ മൊഴി

ദില്ലി: അധ്യാപികയുടെ നിര്‍ദ്ദേശപ്രകാരം സഹപാഠികള്‍ മര്‍ദ്ദിച്ച സംഭവത്തില്‍ മര്‍ദ്ദനമേറ്റ കുട്ടിയുടെ മൊഴി പുറത്ത്. ഒരു മണിക്കൂര്‍ നേരം മര്‍ദ്ദനമേറ്റെന്നാണ് കുട്ടിയുടെ മൊഴി. അഞ്ചിന്റെ ഗുണന പട്ടിക പഠിക്കാത്തതിനായിരുന്നു മര്‍ദ്ദനം. അധ്യാപിക ഭീഷണിപ്പെടുത്തിയെന്നും രണ്ടാം ക്ലാസുകാരന്റെ മൊഴിയില്‍ പറയുന്നു. ഒരു മണിക്കൂര്‍ നേരം തന്നെ സഹപാഠികള്‍ മര്‍ദ്ദിച്ചുു. താന്‍ അവശനായി. തന്റെ സഹോദരനാണ് വീഡിയോ പകര്‍ത്തിയത്. സഹോദരന്‍ മറ്റൊരു ആവശ്യത്തിനായി സ്‌കൂളിലെത്തിയതായിരുന്നു. അപ്പോഴാണ് സഹപാഠികള്‍ മര്‍ദ്ദിക്കുന്നത് കണ്ടതെന്നും കുട്ടിയുടെ മൊഴിയിലുണ്ട്.

ഇന്നലെ സംഭവത്തില്‍ ന്യായീകരണവുമായി അധ്യാപിക തൃപ്ത ത്യാഗി രംഗത്തെത്തിയിരുന്നു. താന്‍ ഭിന്നശേഷിക്കാരിയാണ്. ശാരീരിക പരിമിതി ഉള്ളതുകൊണ്ടാണ് കുട്ടികളോട് അടിക്കാന്‍ നിര്‍ദ്ദേശിച്ചതെന്നാണ് തൃപ്ത ത്യാഗിയുടെ പ്രതികരണം. കഴിഞ്ഞ ദിവസമാണ് സഹപാഠികളെക്കൊണ്ട് വിദ്യാര്‍ത്ഥിയുടെ മുഖത്തടിക്കാന്‍ അധ്യാപിക നിര്‍ദ്ദേശിച്ചത്. കൂടാതെ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും മര്‍ദ്ദിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ അധ്യാപികക്കെതിരെ കേസെടുത്തിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് വിഷയത്തില്‍ പ്രതികരണവുമായി അധ്യാപിക രംഗത്തെത്തിയത്.

താന്‍ ഭിന്നശേഷിക്കാരിയാണ്. ശാരീരിക പരിമിതി ഉള്ളതുകൊണ്ടാണ് കുട്ടികളോട് അടിക്കാന്‍ നിര്‍ദ്ദേശിച്ചത്. പഠിച്ചില്ലെങ്കില്‍ കടുത്ത ശിക്ഷ നല്‍കിക്കൊള്ളാന്‍ കുട്ടിയുടെ രക്ഷിതാക്കള്‍ നിര്‍ദ്ദേശിച്ചിരുന്നുവെന്ന് തൃപ്ത ത്യാഗി പറഞ്ഞു. സംഭവത്തില്‍ വര്‍ഗീയത കലര്‍ത്തരുതെന്നും തൃപ്ത ത്യാഗി ആവശ്യപ്പെട്ടു.

Top