ട്വന്റി20 ടൂര്‍ണമെന്റില്‍ കേരളത്തിന് വീണ്ടും തോല്‍വി ; ആന്ധ്രയ്ക്ക് മിന്നുന്ന വിജയം

cricket

വിശാഖപട്ടണം: സയിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി20 ടൂര്‍ണമെന്റില്‍ കേരളത്തിന് വീണ്ടും തോല്‍വി. അവസാന പന്ത് വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ആന്ധ്ര കേരളത്തെ തകര്‍ത്തത്. 13 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കേരളം 12 ഓവറില്‍ 120 റണ്‍സിന് ഓള്‍ഔട്ടായി. വിജയലക്ഷ്യം പിന്തുടര്‍ന്ന ആന്ധ്ര നാല് വിക്കറ്റ് നഷ്ടത്തില്‍ അവസാന പന്തില്‍ വിജയം നേടി. അവസാന പന്തില്‍ സിക്‌സറിലൂടെയാണ് ആന്ധ്ര വിജയം നേടിയത്.

ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് സഞ്ജു സാംസണ്‍ വിഷ്ണു വിനോദ് സഖ്യം മികച്ച തുടക്കമാണ് നല്‍കിയത്. 20 പന്തില്‍ നാല് സിക്‌സും മൂന്ന് ഫോറും പറത്തിയ വിഷ്ണു വിനോദ് 42 റണ്‍സ് നേടി. സഞ്ജു 32 റണ്‍സ് നേടി പുറത്തായി. ഓപ്പണിംഗ് വിക്കറ്റില്‍ 65 റണ്‍സ് സ്‌കോര്‍ ചെയ്ത് ലഭിച്ച മുന്‍തൂക്കം മധ്യനിരയ്ക്ക് മുതലാക്കാന്‍ കഴിയാതെ പോയതാണ് കേരളത്തിന് തിരിച്ചടിയായത്. ഓപ്പണര്‍മാര്‍ പുറത്തായ ശേഷം മൂന്നാമനായി ക്രീസിലെത്തിയ സച്ചിന്‍ ബേബിക്ക് മാത്രമാണ് രണ്ടക്കം (10) കടക്കാന്‍ കഴിഞ്ഞത്. ആന്ധ്രയ്ക്ക് വേണ്ടി അരങ്ങേറ്റക്കാരന്‍ ഹരിശങ്കര്‍ റെഡ്ഡി നാല് വിക്കറ്റ് വീഴ്ത്തി.

34 പന്തില്‍ 64 റണ്‍സ് നേടിയ അശ്വിന്‍ ഹെബാറാണ് ആന്ധ്രയുടെ വിജയശില്പി. അശ്വിന്‍ ആറ് ഫോറും നാല് സിക്‌സും നേടി. ക്യാപ്റ്റന്‍ ഹനുമ വിഹാരി 25 റണ്‍സ് നേടി. ഇന്ത്യന്‍ താരം ബേസില്‍ തമ്പി മൂന്ന് ഓവറില്‍ 35 റണ്‍സാണ് വഴങ്ങിയാണ് രണ്ടു വിക്കറ്റ് നേടിയത്.

മൂന്നാം തോല്‍വിയോടെ ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് ഘട്ടം കടക്കാമെന്ന കേരളത്തിന്റെ പ്രതീക്ഷകള്‍ അസ്തമിച്ചു.

Top