കുവൈറ്റിന് പിന്നാലെ ഖത്തറിലും ‘ബീസ്റ്റിന്’ വിലക്ക്

റിലീസിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വിജയ് നായകനാകുന്ന തമിഴ് ചിത്രം ബീസ്റ്റിന് വിലക്ക് ഏര്‍പ്പെടുത്തി ഖത്തര്‍ സര്‍ക്കാര്‍. സിനിമയിലെ ഇസ്ലാമിക ഭീകരതയുടെ രംഗങ്ങളും പാകിസ്ഥാനെതിരെയുള്ള പരാമര്‍ശങ്ങളുമാണ് വിലക്കിന് കാരണം. നേരത്തെ ഇതേ കാരണത്താല്‍ കുവൈറ്റിലും സിനിമയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

കുവൈറ്റിന് പിന്നാലെ ഖത്തറിലും വിലക്ക് ഏര്‍പ്പെടുത്തിയത് സിനിമയുടെ ജിസിസി കളക്ഷനെ ബാധിക്കും. യുഎഇ , ബഹറിന്‍, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ സിനിമയ്ക്ക് പിജി 15 സര്‍ട്ടിഫിക്കറ്റോടെ പ്രദര്‍ശനാനുമതി നല്‍കിയിട്ടുണ്ട്. കെഎസ്എയിലെ സെന്‍സറിങ് നാളെ നടക്കും.

അതേപോലെ സിനിമ തമിഴ്നാട്ടില്‍ നിരോധിക്കണമെന്ന ആവശ്യവുമായി തമിഴ്നാട് മുസ്ലിം ലീഗും രംഗത്ത് എത്തിയിരുന്നു. തമിഴ്നാട് മുസ്ലിം ലീഗ് അധ്യക്ഷന്‍ വി.എം.എസ് മുസ്തഫ ആണ് ഇക്കാര്യം അറിയിച്ചത്. റിലീസ് തടയുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന ആഭ്യന്തര സെക്രട്ടറി എസ്‌കെ പ്രഭാകറിന് ലീഗ് കത്തുനല്‍കി. ചിത്രത്തില്‍ ഇസ്ലാം മതവിശ്വാസികളെ തീവ്രവാദികളായി ചിത്രീകരിച്ചിട്ടുണ്ടെന്നാണ് ആരോപണം ഉയര്‍ത്തിയാണ് നിരോധനം ആവശ്യപ്പെട്ടിരിക്കുന്നത്.ഡോക്ടറിന് ശേഷം നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബീസ്റ്റ്. ഏപ്രില്‍ 13നാണ് ബീസ്റ്റ് തിയേറ്ററുകളില്‍ എത്തുക. പൂജ ഹെഗ്ഡെ ആണ് സിനിമയിലെ നായിക. ഷൈന്‍ ടോം ചാക്കോ, അപര്‍ണ്ണ ദാസ് എന്നീ മലയാളി താരങ്ങളും സിനിമയിലുണ്ട്.

Top