മാനന്തവാടിയിലെ കരടിയെ മയക്കുവെടി വയ്ക്കാൻ നീക്കം; പരിശോധന

മാനന്തവാടി : രണ്ടു ദിവസമായി മാനന്തവാടിയിലും പരിസര പ്രദേശങ്ങളിലും അലഞ്ഞുതിരിഞ്ഞു നടക്കുന്ന കരടിയെ മയക്കുവെടി വയ്ക്കാൻ നീക്കം. വയനാട് നോർത്ത്, സൗത്ത് ഡിഎഫ്ഒമാർ തരുവണ കരിങ്ങാരിയിലെത്തി പരിശോധന നടത്തി. എന്നാൽ കരടി ഒളിച്ചിരിക്കുന്ന സ്ഥലം കൃത്യമായി കണ്ടെത്താൻ സാധിച്ചിട്ടില്ല.

നെൽപ്പാടത്തിനടുത്ത് കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന കരടിയെ പടക്കം പൊട്ടിച്ച് പുറത്ത് ചാടിച്ചിരുന്നു. ഇവിടെനിന്നു തോട്ടത്തിലേക്ക് പോയ കരടിയെ മയക്കുവെടി വയ്ക്കാനാണ് നീക്കം. ഇതിനായുള്ള പ്രത്യേക സംഘം സ്ഥലത്തെത്തി. രാത്രി വൈകിയതിനാൽ ബുധനാഴ്ച രാവിലെ വീണ്ടും കരടിക്കായുള്ള തിരച്ചിൽ ആരംഭിക്കും.

ഞായറാഴ്ച പുലർച്ചെയാണ് പയ്യള്ളി മേഖലയിൽ കരടി ഇറങ്ങിയത്. അവിടെ ഒരു വീടിന്റെ സിസിടിവിയിൽ കരടിയുടെ ദൃശ്യങ്ങൾ പതിഞ്ഞു. പിന്നാലെ വള്ളിയൂർക്കാവിലും തോണിച്ചാലിലും കരടി എത്തി. ജനവാസ മേഖലയിലൂടെ സഞ്ചാരം തുടര്‍ന്ന കരടി പിന്നീട് കരിങ്ങാരി, കൊമ്മയാട് മേഖലയിലെത്തി. ഇവിടെ നിന്നാണ് നെൽപ്പാടത്തിലേക്ക് എത്തിയത്.

വീടുകൾ കയറിയ കരടി പഞ്ചസാരയും എണ്ണയും എടുത്തുകൊണ്ടുപോയി. കൊമ്മയാട് പള്ളിയുടെ പരിസരത്തും പാലിയാണ സ്കൂൾ പരിസരത്തും കരടിയെ കണ്ടു. പാലിയാണയില്‍ വയലിലൂടെ ഓടുന്ന കരടിയുടെ ദൃശ്യം പുറത്തുവന്നു. ആളുകളെ കാണുമ്പോൾ ഓടിപ്പോകുന്ന കരടി മറ്റ് അനിഷ്ട സംഭവങ്ങളൊന്നുമുണ്ടാക്കിയിട്ടില്ല. എന്നാൽ പകൽ സമയത്തും കരടിയുടെ സാന്നിധ്യം സ്ഥീരീകരിച്ചതോടെ നാട്ടുകാർ ആശങ്കയിലാണ്. ഇതോടെയാണ് മയക്കുവെടി വയ്ക്കാനുള്ള നീക്കം തുടങ്ങിയത്.

Top