അഞ്ച് ടീമുകള്‍; വനിതാ ഐപിഎല്‍ 2023 മാര്‍ച്ചില്‍

മുംബൈ: ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമം. വനിതാ ഐപിഎൽ യാഥാർഥ്യമാകുന്നു. വനിതാ ഐപിഎൽ അടുത്ത വർഷം മാർച്ചിൽ നടത്താൻ ബിസിസിഐ ആലോചിക്കുന്നതായുള്ള റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്.

അഞ്ച് ടീമുകളെ പങ്കെടുപ്പിച്ച് ടൂർണമെന്റ് നടത്താനാണ് ബിസിസിഐ ആലോചിക്കുന്നത്. അടുത്ത വർഷം ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന വനിതാ ടി20 ലോകകപ്പിന് പിന്നാലെ ഐപിഎൽ നടത്തുമെന്നാണ് റിപ്പോർട്ടുകൾ.

ഒരു ടീമിൽ 18 താരങ്ങളെ എടുക്കാം. ഇതിൽ ആറ് പേർ വിദേശ താരങ്ങളായിരിക്കും. അഞ്ചിൽ കൂടുതൽ വിദേശ താരങ്ങൾ പ്ലെയിങ് ഇലവനിൽ പാടില്ല.

22 മത്സരങ്ങളാണ് ടൂർണമെന്റിൽ ഉണ്ടാകുക. 20 പ്രാഥമിക ഘട്ട മത്സരങ്ങളും ഒരു എലിമിനേറ്റർ പോരാട്ടം, ഫൈനൽ എന്ന ക്രമത്തിലായിരിക്കും മത്സരങ്ങൾ. ടീമുകൾ തമ്മിൽ പ്രാഥമിക ഘട്ടത്തിൽ രണ്ട് തവണ നേർക്കുനേർ വരും. ഒന്നാം സ്ഥാനത്തുള്ള ടീം നേരിട്ട് ഫൈനലിലേക്ക് കടക്കും. രണ്ടും മൂന്നും സ്ഥാനത്തുള്ള ടീമുകൾ തമ്മിലായിരിക്കും എലിമിനേറ്റർ പോരാട്ടം. ഇതിൽ വിജയിക്കുന്ന ടീമായിരിക്കും ഫൈനലിലെ രണ്ടാം സംഘം.

വനിതാ ഐപിഎൽ സംബന്ധിച്ച് ബിസിസിഐ അന്തിമ തീരുമാനം എടുത്തിട്ടില്ല. മാർച്ച് അവസാനം ആരംഭിക്കുന്ന പുരുഷ ടീമുകളുടെ ഐപിഎൽ പോരാട്ടത്തിന് മുൻപ് വനിതാ പോരാട്ടം നടത്താനുള്ള തീരുമാനത്തിനാണ് നിലവിൽ മുൻതൂക്കം.

2025 വരെയുള്ള വനിതാ ടീമുകളുടെ അന്താരാഷ്ട്ര പോരാട്ടങ്ങൾ നിലവിൽ തീരുമാനിക്കപ്പെട്ടിട്ടുണ്ട്. ഏഴ് ടെസ്റ്റുകൾ, 135 ഏകദിനങ്ങൾ, 159 ടി20 പോരാട്ടങ്ങളാണ് തീരുമാനിച്ചിരിക്കുന്നത്. ഈ കലണ്ടറിനെ ബാധിക്കാത്ത തരത്തിൽ വനിതാ ഐപിഎല്ലിന് സമയം കണ്ടെത്താൻ ബിസിസിഐക്ക് സാധിച്ചിട്ടുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

Top