വാരണാസിയില്‍ പുതിയ ക്രിക്കറ്റ് മൈതാനം; യുപിയിലെ മൂന്നാം അന്താരാഷ്‌ട്ര സ്റ്റേഡിയം

വാരണാസി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയിൽ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിക്കാൻ ബിസിസിഐ. മുന്നൂറ് കോടി രൂപ മുടക്കിയാണ് സ്റ്റേഡിയം പണിയുന്നത്. യുപി സർക്കാരിൻറെ സഹകരണത്തോടെയാണ് സ്റ്റേഡിയം നിർമ്മാണം. സ്ഥലമേറ്റെടുക്കുന്നതിനായി 121 കോടി ഇതിനോടകം സർക്കാർ അനുവദിച്ചുകഴിഞ്ഞു. മുപ്പതിനായിരം പേർക്ക് ഇരിക്കാനാവുന്നതാവും സ്റ്റേഡിയം. നിർമ്മാണം പൂർത്തിയായാൽ യുപിക്ക് മൂന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയങ്ങളാവും. ലക്നൗലും കാൺപൂരിലും നിലവിൽ അന്താരാഷ്ട്ര സ്റ്റേഡിയങ്ങളുണ്ട്.

സ്റ്റേഡിയം നിർമ്മിക്കാൻ ഉദേശിക്കുന്ന സ്ഥലം ബിസിസിഐ വൈസ് പ്രസിഡൻറ് രാജീവ് ശുക്ലയും സെക്രട്ടറി ജയ് ഷായും അടങ്ങുന്ന ടീം ബുധനാഴ്‌ച സന്ദർശിച്ചിരുന്നു. ഉത്തർപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ പ്രതിനിധികളും സംഘത്തിലുണ്ടായിരുന്നു. വാരണാസിക്ക് പുറമെ ബിഹാറിൽ നിന്നുള്ള ക്രിക്കറ്റ് ആരാധകരെയും ലക്ഷ്യമിട്ടുള്ളതാണ് പുതിയ സ്റ്റേഡിയം. 31 ഏക്കർ സ്ഥലത്താണ് പുതിയ സ്റ്റേഡിയത്തിൻറെ നിർമ്മാണം. 30 വർഷത്തേക്ക് ലീസിന് ഈ സ്ഥലം യുപി സർക്കാർ ഉത്തർപ്രദേശ് ക്രിക്കറ്റ് അസോസിയേഷന് കൈമാറും. ലീസ് കാലാവധി 90 വർഷം വരെ നീട്ടാൻ വ്യവസ്ഥയുണ്ട്. 300 കോടി രൂപയാണ് സ്റ്റേഡിയത്തിനായി ബിസിസിഐ മുടക്കുക. വാരണാസിയിൽ സ്റ്റേഡിയം പണിയാൽ 2022 മെയ് മാസത്തിലാണ് സംസ്ഥാന സർക്കാരും ക്രിക്കറ്റ് അസോസിയേഷനും ശ്രമം തുടങ്ങിയത്.

 

Top