വനിതാ ക്രിക്കറ്റ് താരങ്ങളുടെ വാര്‍ഷിക കരാര്‍ പ്രഖ്യാപിച്ച് ബിസിസിഐ

മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരങ്ങളുടെ വാര്‍ഷിക കരാറുകള്‍ പ്രഖ്യാപിച്ച് ബിസിസിഐ. അടുത്ത ഒരു വര്‍ഷത്തേത്തേക്ക് 17 വനിതാ താരങ്ങള്‍ക്കാണ് ബിസിസിഐ വാര്‍ഷിക കരാര്‍ നല്‍കിയിരിക്കുന്നത്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍, സ്മൃതി മന്ദാന, ദീപ്തി ശര്‍മ എന്നിവരാണ് എ ഗ്രേഡിലുള്ള കളിക്കാര്‍. ബി ഗ്രേഡില്‍ അഞ്ച് താരങ്ങളാണുള്ളത്. രേണുകാ ഠാക്കൂര്‍, ജെമീമ റോഡ്രിഗസ്, ഷഫാലി വര്‍മ, റിച്ച ഘോഷ്, രാജേശ്വരി ഗെയ്‌ക്‌വാദ് തുടങ്ങിയവര്‍. സി ഗ്രേഡില്‍ ഒമ്പത് കളിക്കാരുണ്ട്. മേഘ്ന സിംഗ്, ദേവിക വൈദ്യ, സബ്യേനി മേഘ്ന, അഞ്ജലി സര്‍വാനി, പൂജ വസ്ട്രാക്കര്‍, സ്നേഹ് റാണ, രാധാ യാദവ്, ഹര്‍ലീന്‍ ഡിയോള്‍, യാസ്തിപ ഭാട്ടിയ എന്നിവരാണ് സി ഗ്രേഡിലുള്ളത്.

എന്നാല്‍ കഴിഞ്ഞ വര്‍ഷം വനിതാ കളിക്കാരുടെ മാച്ച് ഫീ പുരുഷ കളിക്കാരുടേതിന് തുല്യമാക്കിയ ബിസിസിഐ വാര്‍ഷിക കരാറിന്റെ കാര്യത്തില്‍ ഈ തുല്യത വരുത്താന്‍ തയാറായിരുന്നില്ല. പുരുഷ താരങ്ങളില്‍ എ പ്ലസ് കാറ്റഗറിയില്‍ വരുന്ന വിരാട് കോലി, രോഹിത് ശര്‍മ, ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ എന്നിവര്‍ക്ക് ഏഴ് കോടി രൂപയാണ് വാര്‍ഷിക പ്രതിഫലമായി ബിസിസിഐ നല്‍കുന്നത്. എ ഗ്രേഡിലുള്ളവര്‍ക്ക് അഞ്ച് കോടിയും ബി ഗ്രേഡിലുള്ളവര്‍ക്ക് മൂന്ന് കോടിയും സി ഗ്രേഡിലുള്ളവര്‍ക്ക് ഒരു കോടിയും കരാറിലുള്ള കളിക്കാര്‍ക്ക് വാര്‍ഷിക പ്രതിഫലമായി പുരുഷ താരങ്ങള്‍ക്ക് ബിസിസിഐ നല്‍കുന്നുണ്ട്.

എന്നാല്‍ വനിതാ താരങ്ങളില്‍ എ ഗ്രേഡിലുള്ളവര്‍ക്ക് 50 ലക്ഷവും ബി ഗ്രേഡിലുള്ളവര്‍ക്ക് 30 ലക്ഷവും സി ഗ്രേഡിലുള്ളവര്‍ക്ക് 10 ലക്ഷവുമാണ് വാര്‍ഷിക പ്രതിഫലമായി ബിസിസഐ നല്‍കുന്നത്. ഇത് പുരുഷ താരങ്ങളുടേതിന് തുല്യമാക്കാന്‍ ബിസിസിഐ ഇതുവരെ തയാറായിട്ടില്ല. പുരുഷ താരങ്ങള്‍ക്ക് മാച്ച് ഫീ ആയി ടെസ്റ്റിന് 15 ലക്ഷവും ഏകദിനത്തിന് ആറ് ലക്ഷവും ടി20ക്ക് മൂന്ന് ലക്ഷവുമാണ് പുരുഷ താരങ്ങള്‍ക്ക് ബിസിസിഐ പ്രതിഫലമായി നല്‍കുന്നത്.

വനിതാ താരങ്ങള്‍ക്ക് ഇത് യഥാക്രമം, രണ്ടര ലക്ഷം, ഒരു ലക്ഷം, ഒരു ലക്ഷം എന്നിങ്ങനെയായിരുന്നു. ഇതാണ് കഴിഞ്ഞ വര്‍ഷം പുരുഷ താരങ്ങളുടേതിന് തുല്യമാക്കിയത്. എന്നാല്‍ വാര്‍ഷിക പ്രതിഫലത്തിന്റെ കാര്യത്തില്‍ ഇപ്പോഴും പുരുഷ താരങ്ങള്‍ക്കും വനിതാ താരങ്ങള്‍ക്കുമിടയില്‍ വലിയ അന്തരമാണ് നിലനില്‍ക്കുന്നത്. വനിതൈ ഐപിഎല്‍ തുടങ്ങിയതിനാല്‍ ഇത്തവണ വാര്‍ഷിക പ്രതിഫലം ഉയര്‍ത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഇക്കാര്യത്തില്‍ യാതൊരു സ്ഥിരീകരണവും ബിസിസിഐ ഇതുവരെ നല്‍കിയിട്ടില്ല.

Top