ദ്രാവിഡിന് നോട്ടീസ്; ഇന്ത്യന്‍ ക്രിക്കറ്റിനെ ഇനി ദൈവം രക്ഷിക്കട്ടെയെന്ന് ഗാംഗുലി

ന്യൂഡല്‍ഹി: ബി.സി.സി.ഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സൗരവ് ഗാംഗുലി രംഗത്ത്. ഭിന്നതാല്‍പര്യത്തിന്റെ പേരില്‍ രാഹുല്‍ ദ്രാവിഡിന് ദേശീയ ക്രിക്കറ്റ് അക്കാദമി തലവന്‍ നോട്ടീസ് അയച്ച സംഭവത്തെ തുടര്‍ന്നാണിത്.

മാധ്യമ ശ്രദ്ധ നേടാനുള്ള കുറുക്കുവഴിയാണ് നോട്ടീസ് അയച്ചതിനു പിന്നിലെന്നാണ് ഗാംഗുലിയുടെ ആരോപണം. ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ ഫാഷനാണ് ഭിന്ന താല്‍പര്യമെന്നും ഇന്ത്യന്‍ ക്രിക്കറ്റിനെ ഇനി ദൈവം രക്ഷിക്കട്ടെയെന്നുമാണ് ഗാംഗുലി ട്വീറ്റ് ചെയ്തു.

ഗാംഗുലിയെ പിന്തുണച്ച് ഹര്‍ഭജന്‍ സിംഗും ഇപ്പോള്‍ രംഗത്തുവന്നിട്ടുണ്ട്. നോട്ടീസ് അയച്ചതിലൂടെ ദ്രാവിഡിനെ ബി.സി.സി.ഐ അപമാനിച്ചിരിക്കുകയാണെന്ന് ഹര്‍ഭജന്‍ ട്വീറ്ററില്‍ കുറിച്ചു. ഇത് എവിടേക്കാണ് പോകുന്നതെന്ന് അറിയില്ല. ഇന്ത്യന്‍ ക്രിക്കറ്റിന് അദ്ദേഹത്തെക്കാള്‍ മികച്ച വ്യക്തിയെ കണ്ടെത്താനാവില്ല. ക്രിക്കറ്റ് ഇതിഹാസത്തിന് നോട്ടീസ് അയച്ചതിലൂടെ അദ്ദേഹത്തെ അപമാനിച്ചു. ക്രിക്കറ്റിനെ കൂടുതല്‍ മെച്ചപ്പെടുത്താന്‍ അവരുടെ സേവനം ആവശ്യമാണ്. അതെ, ഇന്ത്യന്‍ ക്രിക്കറ്റിനെ ഇനി ദൈവം രക്ഷിക്കട്ടെ- എന്നാണ് ഹര്‍ഭജന്‍ ട്വീറ്റ് ചെയ്തത്.

ഭിന്നതാല്‍പര്യമില്ലെന്ന് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് ബി.സി.സി.ഐ എത്തിക്‌സ് ഓഫീസര്‍ ദ്രാവിഡിന് കത്തയച്ചത്. ദേശീയ ക്രിക്കറ്റ് അക്കാദമി തലപ്പത്തിരിക്കുമ്പോള്‍ തന്നെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഉടമസ്ഥരായ ഇന്ത്യ സിമന്റ്‌സിന്റെ വൈസ് പ്രസിഡന്റ് സ്ഥാനത്തും ദ്രാവിഡ് തുടരുന്നവെന്നു കാട്ടിയാണ് പരാതി ഉയര്‍ന്നത്.

Top