എകെ ആന്റണി പ്രസ്ഥാനത്തിന് വേണ്ടി ജീവിതം ഒഴിഞ്ഞുവെച്ചയാൾ; കെ മുരളീധരൻ

കോട്ടയം: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ബിബിസി ഡോക്യുമെന്‍ററി, ഇന്ത്യയുടെ പരമാധികാരത്തിനു മേലുള്ള വെല്ലുവിളിയാണെന്ന പരാമാര്‍ശത്തിനൊടുവില്‍ കോണ്‍ഗ്രസിലെ പദവികളെല്ലാം രാജിവച്ച അനില്‍ അന്‍റണിക്ക് ഉപദേശവുമായി മുതിര്‍ന്ന നേതാവ് കെ മുരളീധരന്‍ രംഗത്ത്. വൈകാരികമായി എടുത്ത തീരുമാനം ആണെങ്കിൽ അനില്‍ അത് തിരുത്തണം. ബിബിസി കാണിക്കുന്നത് സത്യമാണ്. എ കെ ആന്‍റണി പ്രസ്ഥാനത്തിന് വേണ്ടി ജീവിതം ഒഴിഞ്ഞുവെച്ച ആളാണ്. അദ്ദേഹത്തെ വേദനിപ്പിക്കുന്ന നടപടികൾ അനിൽ എടുക്കരുത്. അനിൽ ആന്റണി ബിജെപിയിൽ പോകുമെന്ന് കരുതുന്നില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.

ബിബിസി വിവാദത്തിനൊടുവില്‍ ,കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയാണ് അനില്‍ ആന്‍റണി എഐസിസി, കെപിസിസി നേതൃത്വങ്ങള്‍ക്ക് രാജിക്കത്ത് നല്‍കിയത്.കെപിസിസി ഡിജിറ്റല്‍ മീഡിയയുടെ കണ്‍വീനര്‍ സ്ഥാനവും, എഐസിസി ഡിജിറ്റല്‍ സെല്ലിന്‍റെ കോര്‍ഡിനേറ്റര്‍ സ്ഥാനവും രാജി വച്ചതായി അനില്‍ കഴിഞ്ഞ ദീവസം വ്യക്തമാക്കിയിരുന്നു. .യോഗ്യതയേക്കാള്‍ സ്തുതിപാഠകര്‍ക്കാണ് പാര്‍ട്ടിയില്‍ സ്ഥാനം. നേതൃത്വത്തിന് ചുറ്റമുള്ളത് അത്തരം സ്തുതിപാഠകരും ശിങ്കിടികളുമാണ്. ആ കൂട്ടമാണ് പാര്‍ട്ടിയെ നയിക്കുന്നത്. തന്‍റെ നിലപാടിനോട് പ്രതികരിച്ചത് കാപട്യക്കാരാണ്.നിഷേധ അന്തരീക്ഷം ബാധിക്കാതെ തന്‍റെ ജോലികള്‍ തുടരാനാണ് തീരുമാനമെന്നും രാജിക്കത്തില്‍ അനില്‍ വ്യക്തമാക്കിയിട്ടുണ്ട്. രൂക്ഷമായ സൈബര്‍ ആക്രമണമാണ് നേരിട്ടതെന്നും സഹിച്ച് തുടരേണ്ട ആവശ്യമില്ലെന്നുമാണ് അനിലിന്‍റെ നിലപാട്.

Top