ജര്‍മ്മന്‍ കപ്പില്‍ ബയേണിന് തകർപ്പൻ ജയം

ര്‍മ്മന്‍ കപ്പില്‍ കരുത്തരായ ബയേണ്‍ മ്യൂണിക്കിന് തകർപ്പൻ ജയം. മടക്കമില്ലാത്ത 12 ഗോളുകള്‍ക്കാണ് ബ്രെമര്‍ എസ്വിയെ ആണ് ബയേണ്‍ നാണം കെടുത്തിയത്. രണ്ടാം നിര ടീമുമായി ഇറങ്ങിയാണ് ജര്‍മ്മന്‍ ടീം ഇത്തരമൊരു ജയം സ്വന്തമാക്കിയത്. ഇത് ബയേണിന്റെ കരുത്ത് വിളിച്ചറിയിക്കുന്നതാണ്.

76ആം മിനിട്ടില്‍ പ്രതിരോധ താരം ചുവപ്പുകാര്‍ഡ് കണ്ട് മടങ്ങിയതോടെ അവസാന 14 മിനിട്ട് 10 പേരുമായാണ് ബ്രെമര്‍ പൂര്‍ത്തിയാക്കിയത്. 7 മാറ്റങ്ങളുമായാണ് ബയേണ്‍ ഇന്നലെ ഇറങ്ങിയത്. അവസാന മത്സരത്തിലെ ടീമില്‍ നിന്ന് ജോഷ്വ കിമ്മിച്ച്, തോമസ് മുള്ളര്‍, നിക്ലാസ് സൂള്‍, ലിറോയ് സാനെ എന്നിവര്‍ മാത്രമേ ഫസ്റ്റ് ഇലവനില്‍ ഉള്‍പ്പെട്ടിരുന്നുള്ളൂ. കളി തുടങ്ങി എട്ടാം മിനിട്ടില്‍ തന്നെ ബയേണ്‍ ആദ്യ വെടിപൊട്ടിച്ചു.

കാമറൂണ്‍ താരം ചൗപോ മോട്ടിങ് ആണ് ഗോള്‍ സ്‌കോറിങിനു തുടക്കമിട്ടത്. നാല് ഗോളുകളും മൂന്ന് അസിസ്റ്റുകളുമായി ചൗപോ കളിയിലെ താരമായി. 8, 28, 35, 82 മിനുട്ടുകളില്‍ ആയിരുന്നു ചൗപോയുടെ ഗോളുകള്‍. ജര്‍മ്മന്‍ കൗമാര താരം ജമാല്‍ മുസിയാല ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ മാലിക് ടില്‍മന്‍, ലിറോയ് സാനെ, മൈക്കല്‍ കുയ്‌സന്‍സ്, ബൗന സാര്‍, കോറന്റിന്‍ ടൊലീസൊ എന്നിവരും ബയേണിനായി വലകുലുക്കി.

 

Top