ലിറോയ് സാനേയുമായുള്ള അടി; സാദിയോ മാനേക്കെതിരെ ബയേണ്‍ മ്യൂണിക്ക് നടപടി

മ്യൂണിക്ക്: യുവേഫ ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരായ തോല്‍വിക്ക് പിന്നാലെ ബയേണ്‍ മ്യൂണിക്ക് താരങ്ങളായ സാദിയോ മാനേയും ലിറോയ് സാനേയും നേര്‍ക്കുനേര്‍ വന്നത്. ഡ്രസിംഗ് റൂമിലുണ്ടായ അടിപിടിയില്‍ പരിക്കുപറ്റി സാനേയുടെ ചുണ്ട് മുറിഞ്ഞ് ചോരവന്നു. സഹതാരങ്ങള്‍ ഇടപെട്ട് ഇരുവരെയും പിടിച്ചുമാറ്റുകയായിരുന്നു. മത്സരത്തിനിടെയും ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് താരങ്ങള്‍ ഡ്രസ്സിംഗ് റൂമില്‍ ഏറ്റുമുട്ടിയത്.

മ്യൂണിക്കില്‍ തിരിച്ചെത്തിയ ശേഷം മാനേ ടീം ബസ്സില്‍ യാത്ര ചെയ്യാതെ സ്വകാര്യ വാഹനത്തിലാണ് താമസ സ്ഥലത്തേക്ക് പോയത്. മാനേയ്ക്കെതിരെ സാനെ, ക്ലബ് മാനേജ്മെന്റിന് പരാതിനല്‍കിയിരുന്നു. സംഭവത്തെക്കുറിച്ച് ബയേണ്‍ മ്യൂണിക്ക് ഔദ്യോഗികമായി ഇപ്പോഴാണ് പ്രതികരിക്കുന്നത്. ഈ സീസണിലാണ് ലിവര്‍പൂള്‍ വീട്ട് മാനേ ബയേണിലെത്തിയത്. അതേസമയം, ഇരുവരും ടീമിനൊപ്പം പരിശീന ക്യാംപില്‍ ചേര്‍ന്നു. ബയേണ്‍ ടീമംഗങ്ങള്‍ പരിശീലനം ചെയ്യുന്ന വീഡിയോയില്‍ ഇരുവരുമുണ്ടായിരുന്നു. എന്നാല്‍, പരിക്കിന് ശേഷം എയര്‍പോര്‍ട്ടിലെത്തിയ സാനേ ചുണ്ട് മറച്ചുപിടിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

ഇപ്പോള്‍ മാനേയ്‌ക്കെതിരെ നടപടി സ്വീകരിച്ചിരിക്കുകയാണ് ക്ലബ്. താരത്തെ ഒരു മത്സരത്തില്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുയാണ് ടീം. ബുണ്ടസ്‌ലിഗയില്‍ അടുത്ത ശനിയാഴ്ച്ച ഹോഫന്‍ഹീമിനെതിരായ മത്സരത്തില്‍ സാനേ കളിക്കില്ല. മാത്രമല്ല മാനേ പിഴയും അടയ്‌ക്കേണ്ടി വരും. സിറ്റിക്കെതിരായ മത്സരത്തില്‍ ബയേണ്‍ എതിരില്ലാത്ത മൂന്ന് ഗോളിന് തോറ്റിരുന്നു.

എത്തിഹാദ് സ്റ്റേഡിയത്തില്‍ റോഡ്രി, ബെര്‍ണാര്‍ഡോ സില്‍വ, എര്‍ലിംഗ് ഹാളണ്ട് എന്നിവരാണ് സിറ്റിയുടെ ഗോളുകള്‍ നേടിയത്. ആദ്യ പകുതിയില്‍ സിറ്റി ഒരു ഗോളിന് മുന്നിലെത്തിയിരുന്നു. 27-ാം മിനിറ്റിലായിരുന്നു റോഡ്രിയുടെ മാരിവില്ലുപോലെ വളഞ്ഞ റോഡ്രിയുടെ തകര്‍പ്പന്‍ ഗോള്‍. സില്‍വയില്‍ നിന്ന് പന്ത് സ്വീകരിച്ച സ്‌പോനിഷ് താരം ബോക്‌സിന് പുറത്തുനിന്ന് തൊടുത്ത ഇടങ്കാലന്‍ ഷോട്ട് വളഞ്ഞ് ഫാര്‍ പോസ്റ്റിലേക്ക്.

70-ാം മിനിറ്റില്‍ സിറ്റിയുടെ രണ്ടാം ഗോള്‍. സില്‍വ ഹെഡ്ഡറിലൂടെയാണ് ലീഡ് നേടികൊടുത്തത്. ജാക്ക് ഗ്രീലിഷ് പ്രസ് ചെയ്ത് നേടിയെടുത്ത് പന്ത് ഹാളണ്ടിന് ബാക്ക് ഹീലിലൂടെ ഹാളണ്ടിന് മറിച്ചുനല്‍കി. നോര്‍വീജിയന്‍ താരത്തിന്റെ ക്രോസ് സില്‍വയ്ക്ക്. മാര്‍ക്ക് ചെയ്യപ്പെടാതിരുന്ന താരം അനായാസം പന്ത് ഗോള്‍വര കടത്തി. ആറ് മിനിറ്റുകള്‍ക്ക് ശേഷം മൂന്നാം ഗോളും പിറന്നു. ജോണ്‍ സ്റ്റോണ്‍സിന്റെ അസിസ്റ്റിലായിരുന്നു ഹാളണ്ടിന്റെ ഗോള്‍.

Top