ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിന് ബാറ്റിംഗ് തകര്‍ച്ച

ഡൊമിനിക്ക: ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിന് ബാറ്റിംഗ് തകര്‍ച്ച. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത വിന്‍ഡീസ് ആദ്യദിനം ലഞ്ചിന് പിരിയുമ്പോള്‍ നാലിന് 68 എന്ന നിലയിലാണ്. രണ്ട് വിക്കറ്റ് നേടിയ ആര്‍ അശ്വിനാണ് വിന്‍ഡീസ് മുന്‍നിര തകര്‍ത്തത്. ഷാല്‍ദുല്‍ ഠാക്കൂറിനും രവീന്ദ്ര ജഡേജയ്ക്കും ഓരോ വിക്കറ്റുണ്ട്. അലിക് അതനസെ () ക്രീസിലുണ്ട്. നേരത്തെ, ഇഷാന്‍ കിഷന്‍, യശസ്വി ജയ്‌സ്വാള്‍ എന്നിവര്‍ക്ക് ടെസ്റ്റ് അരങ്ങേറ്റത്തിന് അവസരമൊരുക്കിയാണ് ഇന്ത്യ ഇറങ്ങിയത്. കിഷന്‍ വിക്കറ്റ് കീപ്പറായി. ജയ്‌സ്വാള്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും. ശുഭ്മാന്‍ ഗില്ലാാണ് മൂന്നമാന്‍.

സ്‌കോര്‍ സൂചിപ്പിക്കും പോലെ മോശം തുടക്കമായിരുന്നു വിന്‍ഡീസിന്. സ്‌കോര്‍ബോര്‍ഡില്‍ 31 റണ്‍സുള്ളപ്പോള്‍ ടാഗ്‌നരെയ്ന്‍ ചന്ദര്‍പോളിന്റെ (20) വിക്കറ്റ് വിന്‍ഡീസിന് നഷ്ടമായി. അശ്വിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. ഇതോടെ ടെസ്റ്റ് കരിയറില്‍ അച്ഛനേയും മകനേയും പുറത്താക്കുന്ന ആദ്യ ഇന്ത്യന്‍ താരമായി അശ്വിന്‍. ടാഗ്‌നരെയ്‌ന്റെ അച്ഛന്‍ ശിവ്‌നരെയ്ന്‍ ചന്ദര്‍പോളിനെ പുറത്താക്കാന്‍ നേരത്തെ അശ്വിന് കഴിഞ്ഞിരുന്നു.

വൈകാതെ ക്യാപ്റ്റന്‍ ക്യാപ്റ്റന്‍ ക്രെയ്ഗ് ബ്രാത്‌വെയ്റ്റിനെ മടക്കാനും അശ്വിനായി. രോഹിത്തിന് ക്യാച്ച് നല്‍കിയാണ് ബ്രാത്‌വെയ്റ്റ് മടങ്ങുന്നത്. മൂന്നാമനായി ക്രീസിലെത്തിയ റെയ്‌മോന്‍ റീഫറാവട്ടെ ഠാക്കൂറിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന് ക്യാച്ച് നല്‍കി. ജെര്‍മെയ്ന്‍ ബ്ലാക്ക്‌വുഡ് (14) ജഡേജയുടെ പന്തില്‍ മുഹമ്മദ് സിറാജിന് ക്യാച്ച് നല്‍കി. പിന്നാലെ ലഞ്ചിന് പിരിഞ്ഞു.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, യശസ്വി ജയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, അജിന്‍ക്യ രഹാനെ, രവീന്ദ്ര ജഡേജ, ഇഷാന്‍ കിഷന്‍, ആര്‍ അശ്വിന്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, ജയ്‌ദേവ് ഉനദ്ഖട്, മുഹമ്മദ് സിറാജ്.

വെസ്റ്റ് ഇന്‍ഡീസ്: ക്രെയ്ഗ് ബ്രാത്‌വെയ്റ്റ്, ടാഗ്‌നരെയ്ന്‍ ചന്ദര്‍പോള്‍, റെയ്‌മോന്‍ റീഫര്‍, ജെര്‍മെയ്ന്‍ ബ്ലാക്ക്‌വുഡ്, അലിക്ക് അതനെസെ, ജോഷ്വാ ഡ സില്‍വ, ജേസണ്‍ ഹോള്‍ഡര്‍, റഖീം കോണ്‍വാള്‍, അല്‍സാരി ജോസഫ്, കെമര്‍ റോച്ച്, ജോമല്‍ വറിക്കന്‍.

Top