ബത്തേരി തെരഞ്ഞെടുപ്പ് കോഴ; കെ സുരേന്ദ്രനെയും ജാനുവിനെയും ഉടന്‍ ചോദ്യം ചെയ്യും

കൊച്ചി: ബത്തേരി തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെയും ജെആര്‍പി നേതാവ് സി.കെ.ജാനുവിനെയും ഉടന്‍ ചോദ്യം ചെയ്യും. ഒന്നും രണ്ടും പ്രതികളായ ഇരുവര്‍ക്കും ജില്ലാ ക്രൈംബ്രാഞ്ച് ഉടന്‍ നോട്ടിസ് നല്‍കും. അടുത്തയാഴ്ച്ച ചോദ്യം ചെയ്യലുണ്ടായേക്കും. പ്രതികളുടെയും സാക്ഷികളുടെയും ശബ്ദ പരിശോധന കഴിഞ്ഞ ദിവസം പൂര്‍ത്തിയായി.

കേസില്‍ പരമാവധി തെളിവു ശേഖരിച്ച ശേഷം പ്രതികളെ ചോദ്യം ചെയ്താല്‍ മതിയെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ നിലപാട്. കെ.സുരേന്ദ്രന്‍, സി.കെ.ജാനു, പ്രധാന സാക്ഷിയായ പ്രസീത അഴീക്കോട്, ബിജെപി വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലയവയല്‍ എന്നിവരുടെ ശബ്ദ സാംപിളുകളാണ് പരിശോധനയ്ക്കായി ശേഖരിച്ചത്. കോഴപ്പണം കൈമാറിയതിന് തെളിവായി പ്രസീത അഴീക്കോട് പുറത്തുവിട്ട ഫോണ്‍ സംഭാഷണങ്ങളുടെ ആധികാരികത ഉറപ്പുവരുത്താനായിരുന്നു ശബ്ദ പരിശോധന.

കൊച്ചിയില്‍ ശേഖരിച്ച ശബ്ദ സാംപിളുകളുടെ പരിശോധനാ ഫലത്തോടൊപ്പം ഇതുവരെ ശേഖരിച്ച തെളിവുകളും മുന്‍നിര്‍ത്തിയാകും ചോദ്യം ചെയ്യല്‍. പ്രസീത അഴീക്കോട്, പ്രശാന്ത് മലവയല്‍, ബിജെപി സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെ ഒട്ടേറെ പേരില്‍നിന്ന് അന്വേഷണസംഘം മൊഴിയെടുത്തിരുന്നു. ബത്തേരി നിയോജകമണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയാകാന്‍ സി.കെ.ജാനുവിന് കെ.സുരേന്ദ്രന്‍ വിവിധ സ്ഥലങ്ങളില്‍വച്ച് 35 ലക്ഷം രൂപ കോഴ നല്‍കിയെന്നാണ് കേസ്.

 

Top