ബാഴ്‌സ കോച്ച് റൊണാള്‍ഡ് കോമാന് മത്സരങ്ങളില്‍ വിലക്ക്

ബാഴ്‌സിലോണ: ബാഴ്‌സിലോണ എഫ്‌സി മാനേജര്‍ റൊണാള്‍ഡ് കോമാന് രണ്ട് ലാലീഗ മത്സരങ്ങളില്‍ വിലക്ക്. കാഡിസുമായി വ്യാഴാഴ്ച നടന്ന മത്സരത്തില്‍ അച്ചടക്കം ഇല്ലാത്ത പെരുമാറ്റത്തെ തുടര്‍ന്ന് സൈഡ് ലൈനില്‍ നിന്നും പറഞ്ഞുവിട്ടതിന് പിന്നാലെയാണ് സ്പാനീഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ കളത്തില്‍ ഇറങ്ങുന്നതിന് റൊണാള്‍ഡ് കോമാന് വിലക്ക് ഏര്‍പ്പെടുത്തിയത്. ഗോള്‍ രഹിത സമനിലയായ മത്സരത്തില്‍ അവസാന നിമിഷത്തില്‍ റഫറിയുടെ തീരുമാനങ്ങളെ ചോദ്യം ചെയ്തതോടെയാണ് കോമാനെ പറഞ്ഞുവിട്ടത്.

അതേ സമയം രണ്ടു കളി വിലക്ക് എന്നത് ഒരു കളിയിലേക്കായി ചുരുക്കാന്‍ ബാഴ്‌സിലോണ അപ്പീല്‍ നല്‍കിയേക്കും എന്നാണ് റിപ്പോര്‍ട്ട്. വിലക്ക് വന്നതോടെ ഞായറാഴ്ച ബാഴ്‌സയുടെ ഹോം ഗ്രൌണ്ടില്‍ ലെവന്റെയുമായി നടക്കുന്ന മത്സരവും. അടുത്ത വാരം നടക്കുന്ന അത്‌ലറ്റിക്കോ മാന്‍ഡ്രിഡുമായുള്ള മത്സരവും ബാഴ്‌സ കോച്ചിന് നഷ്ടമാകും.

തന്നെ പുറത്താക്കിയതിനോട് പ്രതികരിച്ച കോമാന്‍, ‘ഈ രാജ്യത്ത് ഒരു കാര്യവും ഇല്ലാതെ ആളുകളെ പുറത്താക്കും’ എന്നാണ് അഭിപ്രായപ്പെട്ടത്. ഈ പരാമര്‍ശം കൂടി പരിഗണിച്ചാണ് ബാഴ്‌സ കോച്ചിന് വിലക്ക് ഏര്‍പ്പെടുത്തിയത് എന്നാണ് റിപ്പോര്‍ട്ട്. 64 മിനുട്ടില്‍ ബാഴ്‌സ താരം ഫ്രാങ്കി ഡീ ജോങ്ങിന് ചുവപ്പ് കാര്‍ഡ് നല്‍കിയതിലും കോമാന്‍ ശക്തമായി റഫറി കാര്‍ലോസ് ഡെല്‍ സീറോയോട് കയര്‍ത്തിരുന്നു. മത്സരം ഗോള്‍ രഹിത സമനിലയില്‍ ആയതോടെ ബാഴ്‌സ ലാലീഗയില്‍ കടുത്ത സമ്മര്‍ദ്ദത്തിലാണ്.

കോമാന്റെ ബാഴ്‌സയിലെ ഭാവി തന്നെ അപകടത്തിലാക്കുന്നതാണ് ബാഴ്‌സയുടെ പ്രകടനം. ലാ ലീഗയില്‍ അഞ്ച് മത്സരങ്ങളില്‍ നിന്നും ഒന്‍പത് പൊയന്റുമായി ഏഴാം സ്ഥാനത്താണ് കാറ്റിലോണിയന്‍ ക്ലബ്. നേരത്തെ കോമാനെ ശക്തമായി പിന്തുണച്ചിരുന്ന ബാഴ്‌സ ക്ലബ് പ്രസിഡന്റ് ജോവാന്‍ ലാപോര്‍ട്ട അടുത്തിടെ കോമാനെതിരെ ആതൃപ്തി പ്രകടിപ്പിച്ചിരുന്നു.

 

Top