റയലിനെ തകര്‍ത്ത് സൂപ്പര്‍ കപ്പ് നേടി ബാഴ്സ; സാവിക്ക് കീഴില്‍ ആദ്യ കിരീടം

റിയാദ്: പരിശീലകനെന്ന നിലയില്‍ സാവിക്ക് കീഴില്‍ ആദ്യ കിരീടം സ്വന്തമാക്കി ബാഴ്സലോണ. സ്പാനിഷ് സൂപ്പര്‍ കപ്പിലെ എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ ചിരവൈരികളായ റയല്‍ മാഡ്രിഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് ബാഴ്സലോണ കിരീടം നേടിയത്. സൂപ്പര്‍ താരം ലിയോണല്‍ മെസി ക്ലബ്ബ് വിട്ടശേഷം ബാഴ്സ നേടുന്ന ആദ്യ കിരീടം കൂടിയാണിത്.

2021ല്‍ റൊണാള്‍ഡ് കൂമാന് കീഴില്‍ കോപ ഡെല്‍ റേ നേടിയതാണ് ബാഴ്സയുടെ അവസാന കിരീടം. ഇതിനുശേഷമായിരുന്നു മെസി ബാഴ്സ വിട്ടത്. റോബര്‍ട്ട് ലെവന്‍ഡോവ്സ്കി, യുവതാരങ്ങളായ ഗാവി, പെഡ്രി എന്നിവരുടെ ഗോളുകളിലാണ് ബാഴ്സ റയിലെനിതിരെ ആധികാരിക ജയം സ്വന്തമാക്കിയത്. കരിം ബെന്‍സേമയുടെ വകയായിരുന്നു റയലിന്റെ ആശ്വാസ ഗോള്‍.

33-ാം മിനിറ്റില്‍ ഗാവിയിലൂടെയാണ് ബാഴ്സ സ്കോറിംഗ് തുടങ്ങിയത്. ലെവന്‍ഡോവ്സ്കിയുടെ പാസില്‍ നിന്നായിരുന്നു ഗാവിയുടെ ഗോള്‍. ആദ്യ പകുതി തീരുന്നതിന് തൊട്ടു മുമ്പ് ഗാവിയുടെ പാസില്‍ നിന്ന് ലെവന്‍ഡോവ്സ്കി ബാഴ്സയുടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. 69-ാം മിനിറ്റില്‍ ഗാവിയുടെ പാസില്‍ നിന്ന് ബാഴ്സയുടെ ജയം ഉറപ്പിച്ച് പെഡ്രി മൂന്നാം ഗോളും നേടി.

രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിലായിരുന്നു ബെന്‍സേമയിലൂടെ റയലിന്റെ ആശ്വാസ ഗോള്‍. 92-ാം മിനിറ്റില്‍ റീ ബൗണ്ടില്‍ നിന്നായിരുന്നു ബെന്‍സേമ സ്കോര്‍ ചെയ്തത്. ലൂക്ക മോഡ്രിച്ചിന് പകരം റോഡ്രിഗോ ആണ് റയലിനായി ഇന്നലെ കളത്തിലിറങ്ങിയത്.

Top