മാണി കുറ്റക്കാരനല്ലെന്ന് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തും കണ്ടെത്തിയിരുന്നെന്ന് ചെന്നിത്തല

ramesh-chennithala

തിരുവനന്തപുരം: ബാര്‍ക്കോഴ കേസില്‍ കെ.എം.മാണിയെ ന്യായീകരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. മാണി കുറ്റക്കാരനല്ലെന്ന് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ അന്വേഷണത്തിലും കണ്ടെത്തിയിരുന്നതായാണ് അദ്ദേഹം പറഞ്ഞത്.

ആരോപണമുയര്‍ന്നതിന് പിന്നാലെ യുഡിഎഫ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചുവെന്നും മാണി കുറ്റക്കാരനല്ലെന്ന് വ്യക്തമായിരുന്നെന്നും എല്‍ഡിഎഫ് സര്‍ക്കാരിനും ഈ അഭിപ്രായം തന്നെയായിരുന്നെന്നും ചെന്നിത്തല വ്യക്തമാക്കി. ധാരാളം നിയമപ്രശ്‌നങ്ങളുള്ള കേസാണ് ബാര്‍ക്കോഴ കേസെന്നും വിധി പരിശോധിച്ച ശേഷം കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കാമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

ബാര്‍ക്കോഴ കേസില്‍ മാണിയ്ക്ക് അനുകൂലമായ വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളിയിരുന്നു. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് റിപ്പോര്‍ട്ട് തള്ളിയത്. മാണി കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്നായിരുന്നു വിജിലന്‍സ് റിപ്പോര്‍ട്ട്. പൂട്ടിയ ബാറുകള്‍ തുറക്കുന്നതിനു ധനമന്ത്രിയായിരുന്ന കെ.എം. മാണി ഒരുകോടി രൂപ കൈക്കൂലി വാങ്ങിയെന്നതാണു കേസ്. സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും അനുകൂലമല്ലാത്തതിനാല്‍ കേസ് നിലനില്‍ക്കില്ലെന്നായിരുന്നു വിജിലന്‍സ് റിപ്പോര്‍ട്ട്.

2014 ഡിസംബര്‍ പത്തിനായിരുന്നു മാണിയെ പ്രതിയാക്കി കൊണ്ട് ബാര്‍ കോഴക്കേസില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. ബാറുടമ ബിജു രമേശ് നടത്തിയ ആരോപണത്തെ തുടര്‍ന്നായിരുന്നു കേസ്. യുഡിഎഫ് കാലത്തുള്‍പ്പെടെ മൂന്നു അന്വേഷണ റിപ്പോര്‍ട്ടുകള്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആരോപണം വലിയ രാഷ്ട്രീയ വിവാദമായി മാറുകയും ചെയ്തിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം സമര്‍പ്പിച്ച രണ്ടു റിപ്പോര്‍ട്ടിലടക്കം മൂന്നിലും തെളിവില്ലെന്നായിരുന്നു വിജിലന്‍സിന്റെ നിലപാട്.

Top