ഗാസയിലെ സമ്പൂര്‍ണ ഉപരോധം ഇസ്രയേലിന് തന്നെ തിരിച്ചടിയാകുമെന്ന് ബറാക് ഒബാമ

വാഷിങ്ടന്‍: ഹമാസിനെതിരായ പോരാട്ടത്തില്‍ ഇസ്രയേലിന്റെ ചില നടപടികള്‍ അവര്‍ക്കു തന്നെ തിരിച്ചടിയായേക്കാമെന്ന മുന്നറിയിപ്പുമായി യുഎസ് മുന്‍ പ്രസിഡന്റ് ബറാക് ഒബാമ. സംഘര്‍ഷത്തില്‍ ഒറ്റപ്പെട്ടു പോയ ഗാസയിലെ ജനങ്ങള്‍ക്ക് ശുദ്ധജലവും ഭക്ഷണവും നിഷേധിക്കുന്നതു പോലുള്ള നടപടികള്‍ക്കെതിരെയാണ് ഒബാമയുടെ മുന്നറിയിപ്പ്. ഇസ്രയേലിനോടുള്ള പലസ്തീനിലെ ജനങ്ങളുടെ വിരോധം വരും തലമുറകളിലും ശക്തമായിത്തന്നെ തുടരുന്നതിന് ഇത്തരം നടപടികള്‍ ഇടയാക്കുമെന്ന് ഒബാമ ചൂണ്ടിക്കാട്ടി. മാത്രമല്ല, ഇസ്രയേലിന് ലോകരാജ്യങ്ങളില്‍ നിന്നു ലഭിക്കുന്ന പിന്തുണ ഇടിയാനും ഇതു കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു.

സജീവമായി നില്‍ക്കുന്ന വിദേശനയ വിഷയങ്ങളില്‍ അപൂര്‍വമായി മാത്രം പ്രതികരിക്കാറുള്ള ഒബാമ, യുദ്ധമുഖത്ത് നഷ്ടമാകുന്ന മനുഷ്യജീവനുകള്‍ അവഗണിക്കുന്ന ഇസ്രയേലിന്റെ ഏതു യുദ്ധതന്ത്രവും ആത്യന്തികമായി അവര്‍ക്കുതന്നെ വിനയാകുമെന്ന് ചൂണ്ടിക്കാട്ടി.

‘യുദ്ധമുഖത്ത് തീര്‍ത്തും ഒറ്റപ്പെട്ടു കിടക്കുന്ന ഒരു ജനതയ്ക്ക് (ഗാസയില്‍) ഭക്ഷണം, വെള്ളം, വൈദ്യുതി എന്നിവ നിഷേധിക്കുന്ന ഇസ്രയേല്‍ ഭരണകൂടത്തിന്റെ തീരുമാനം അവര്‍ അനുഭവിക്കുന്ന പ്രതിസന്ധിയെ കൂടുതല്‍ വഷളാക്കും. മാത്രമല്ല, പലസ്തീന്റെ വരും തലമുറകള്‍ക്കും ഇസ്രയേലിനോടുള്ള വിരോധം വര്‍ധിക്കാനും ഇസ്രയേലിനുള്ള രാജ്യാന്തര സമൂഹത്തിന്റെ പിന്തുണ കുറയാനും ഇസ്രയേലിന്റെ ശത്രുക്കള്‍ കൂടുതല്‍ ശക്തിപ്പെടാനും ഈ മേഖലയില്‍ സമാധാനവും സ്ഥിരതയും തിരികെ കൊണ്ടുവരാനുള്ള ദീര്‍ഘകാല ശ്രമങ്ങള്‍ വഴിതെറ്റാനും ഈ നടപടികള്‍ ഇടയാക്കും’ – ഒബാമ ചൂണ്ടിക്കാട്ടി.

Top