ചൈനീസ് ആപ്പുകളുടെ നിരോധനം ഇന്ത്യയുടെ ‘ഡിജിറ്റല്‍ സ്‌ട്രൈക്ക്’: കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: ടിക് ടോക് ഉള്‍പ്പടെയുള്ള ചൈനീസ് ആപ്പുകള്‍ നിരോധിക്കാനുള്ള ഇന്ത്യയുടെ തീരുമാനം ഒരു ‘ഡിജിറ്റല്‍ സ്‌ട്രൈക്ക്’ ആയിരുന്നുവെന്ന് കേന്ദ്രമന്ത്രി രവി ശങ്കര്‍ പ്രസാദ്.

ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് 59 ചൈനീസ് ആപ്പുകള്‍ക്ക് ഇന്ത്യ നിരോധനം ഏര്‍പ്പെടുത്തിയത്.

‘പൗരന്മാരുടെ സ്വകാര്യതയുടെ സംരക്ഷണത്തിന് വേണ്ടിയാണ് നാം ചൈനീസ് ആപ്പുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയത്. അതൊരു ഡിജിറ്റല്‍ സ്‌ട്രൈക്ക് ആയിരുന്നു.’ ബംഗാളില്‍ നടന്ന ബിജെപി റാലിയില്‍ സംസാരിക്കവേ കേന്ദ്രമന്ത്രി പറഞ്ഞു.

ഇന്ത്യ നിലകൊള്ളുന്നത് സമാധാനത്തിന് വേണ്ടിയാണ്. എന്നാല്‍ ആരെങ്കിലും അതിന് ഭംഗം വരുത്തിയാല്‍ ഉചിതമായ മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ചൈനീസ് ആപ്പുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയതിലൂടെ ഇന്ത്യക്കാര്‍ക്ക് സ്വന്തം ആപ്പുകളുമായി മുന്നോട്ടുവരാനുളള വലിയൊരു അവസരമാണ് ഒരുങ്ങിയിരിക്കുന്നതെന്ന് കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടിരുന്നു. വിദേശ കമ്പനികളെ ആശ്രയിക്കുന്നത് ഇതുവഴി അവസാനിപ്പാക്കാനാവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ടിക ടോക്, യു.സി.ബ്രൗസര്‍, വി ചാറ്റ് തുടങ്ങി 59 ആപ്പുകള്‍ക്കാണ് ഇന്ത്യയില്‍ നിരോധനമേര്‍പ്പെടുത്തിയത്. ടിക് ടോക്ക് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത 200 കോടി ആളുകളില്‍ 30 ശതമാനവും ഇന്ത്യയില്‍ നിന്നായിരുന്നു.

Top