പുതുവത്സരത്തില്‍ സമ്പൂര്‍ണ പ്ലാസ്റ്റിക് വിമുക്ത സംസ്ഥാനമായ് തമിഴ്‌നാട്; 1400 ഫാക്ടറികള്‍ക്ക് നോട്ടീസ്

സേലം;പുതുവത്സരത്തില്‍ മുഴുനീള പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കാനൊരുങ്ങി തമിഴ്‌നാട് സര്‍ക്കാര്‍. പ്ലാസ്റ്റിക് ഉത്പന്നങ്ങളുമായ് തമിഴ്‌നാട്ടിലേക്ക് എത്തുന്ന വാഹനങ്ങളെ തടയാനാണ് സര്‍ക്കാര്‍ തീരുമാനം. സംസ്ഥാനത്തേക്കുള്ള 29 അതിര്‍ത്തികള്‍ കടന്നെത്തുന്ന ട്രക്കുകളെയാണ് സംസ്ഥാന മലിനീകരണ വകുപ്പ് തടയുക. വാണിജ്യ നികുതി വകുപ്പ്, സെയില്‍ ടാക്‌സ് വിഭാഗം എന്നിവരുമായി ചേര്‍ന്ന് ഉത്പന്നങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടാവും പരിശോധന നടത്തുക.

പ്ലാസ്റ്റിക്കിന് സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്താനുള്ള പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ ഏതാനും മാസങ്ങളായി വീടുകളിലെ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ ഏല്‍പ്പിക്കാനുള്ള അവസരം ഒരുക്കിയിരുന്നു. കൂടാതെ ഇതിന്റെ ഭാഗമായി പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിന് പേര് കേട്ട ഈറോഡ്,സേലം,തിരൂപ്പൂര്‍ എന്നിവിടങ്ങളിലെ 1400 ഫാക്ടറികള്‍ക്ക് അടച്ച് പൂട്ടാന്‍ ഗവണ്‍മെന്റ് നോട്ടീസ് അയച്ചുകഴിഞ്ഞു.

ആന്ധ്രപ്രദേശ്, ഗുജറാത്,മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള ട്രക്കുകളെ തടഞ്ഞാല്‍ തന്നെ 60 ശതമാനം പ്രശ്‌നങ്ങളും പരിഹരിക്കാനാവുമെന്നാണ് തമിഴ്‌നാട് കരുതുന്നത്. അതിന്റെ ഭാഗമായിട്ടാണ് 29 ചെക്‌പോസ്റ്റുകളില്‍ ഇത് നടപ്പാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്.

Top