മാധ്യമങ്ങളുടെ വിമര്‍ശനാത്മകമായ ഇടപെടലുകള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തി പാക്കിസ്ഥാന്‍

മാധ്യമങ്ങളുടെ വിമര്‍ശനാത്മകമായ ഇടപെടലുകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി പാക്കിസ്ഥാന്‍. ഇതിന്റെ ആദ്യ പടിയെന്നവണ്ണം സെന്‍സര്‍ഷിപ് നിയമങ്ങള്‍ കര്‍ശനമാക്കിയിരിക്കുകയാണ് അധികൃതര്‍. അഫ്ഗാന്‍ അതിര്‍ത്തി പ്രദേശങ്ങളിലെ സൈന്യത്തിനെതിരായ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് പാക്കിസ്ഥാനില്‍ വോയ്‌സ് ഓഫ് അമേരിക്കയുടെ വെബ്‌സൈറ്റ് അടച്ചുപൂട്ടിയത്. അതേസമയം നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ പ്രതിഷേധവുമായി മാധ്യമപ്രവര്‍ത്തകരും രംഗത്തെത്തിയിരിക്കുകയാണ്.

പുതുതായി അധികാരത്തിലേറിയ ഇംറാന്‍ ഖാന്‍ സര്‍ക്കാര്‍ ബജറ്റില്‍ പരസ്യങ്ങളുടെ വിഹിതം വെട്ടിക്കുറച്ചതോടെ രാജ്യത്തെ മാധ്യമസ്ഥാപനങ്ങള്‍ വലിയ തിരിച്ചടിയാണ് നേരിട്ടത്. സര്‍ക്കാര്‍ പരസ്യങ്ങള്‍ സ്വകാര്യ പത്രദൃശ്യമാധ്യമങ്ങളുടെ പ്രധാന വരുമാന സ്രോതസ്സായിരുന്നു.

രാജ്യത്തെ വെബ്‌സൈറ്റുകളും മാധ്യമങ്ങളും അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നതിലൂടെ ഏറ്റവും മോശപ്പെട്ട സെന്‍സര്‍ഷിപ് കാലത്തിലൂടെയാണ് രാജ്യം കടന്നു പോവുന്നതെന്നാണ് മാധ്യമപ്രവര്‍ത്തകര്‍ വിലയിരുത്തുന്നത്. പാകിസ്ഥാനില്‍ മാധ്യമ സ്വാതന്ത്ര്യമില്ലെന്ന റിപ്പോര്‍ട്ട് വാര്‍ത്തവിനിമയ മന്ത്രി ഫവാദ് ചൗധരി നിഷേധിച്ചു.

Top