ബാങ്കുകളും ഹൗസിങ് ഫിനാന്‍സ് സ്ഥാപനങ്ങളും ഭവന വായ്പ നിരക്കുകള്‍ വര്‍ധിപ്പിച്ചു

Banks India

മുംബൈ: ബാങ്കുകളും ഹൗസിങ് ഫിനാന്‍സ് സ്ഥാപനങ്ങളും ഭവന വായ്പ നിരക്കുകള്‍ വര്‍ധിപ്പിച്ചു തുടങ്ങി. എസ്ബിഐ, ഐസിഐസിഐ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, ഹൗസിങ് ഡെവലപ്‌മെന്റ് ഫിനാന്‍സ് കമ്പനി(എച്ച്ഡിഎഫ്‌സി) തുടങ്ങിയ സ്ഥാപനങ്ങള്‍ 5-10 ബേസിസ് പോയിന്റ് വര്‍ധന വരുത്തിക്കഴിഞ്ഞു.

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്റിങ് നിരക്ക് പ്രകാരം ഒരുവര്‍ഷത്തെ നിരക്ക് 8.45 ശതമാനത്തില്‍ നിന്ന് 8.50 ശതമാനമായി വര്‍ധിപ്പിച്ചു. 30 ലക്ഷം രൂപയുടെ ഭവനവായ്പയ്ക്ക് ഇതോടെ 8.70 ശതമാനം മുതല്‍ 8.85 ശതമാനം വരെയായി പലിശ. നേരത്തെ ഇത് 8.65 ശതമാനം മുതല്‍ 8.80 ശതമാനം വരെയായിരുന്നു.

ഐസിഐസിഐ ബാങ്ക് ആറുമാസത്തെ ലെന്റിങ് നിരക്ക് 8.50 ശതമാനത്തില്‍ നിന്ന് 8.60 തമാനമായാണ് വര്‍ധിപ്പിച്ചത്. ഒരുവര്‍ഷത്തെ നിരക്ക് 8.55 ശതമാനത്തില്‍ നിന്ന് 8.65 ശതമാനവുമാക്കി. വായ്പയുടെ രീതിയനുസരിച്ച് 30 മുതല്‍ 90 വരെ ബേസിസ് പോയിന്റ് വര്‍ധനവാണ് ഭവനവായ്പ പലിശയില്‍ വര്‍ധനവ് വരുന്നത്.

ഹൗസിങ് ഫിനാന്‍സിങ് സ്ഥാപനമായ എച്ച്ഡിഎഫ്‌സിയുടെ 30 ലക്ഷം രൂപവരെയുള്ള വായ്പകളുടെ പലിശ 8.80 ശതമാനം മുതല്‍ 8.85 ശതമാനം വരെയായാണ് വര്‍ധിപ്പിച്ചത്. ഇത് യഥാക്രമം 8.70, 8.75 ശതമാനം എന്നിങ്ങനെയായിരുന്നു.

കഴിഞ്ഞ രണ്ടു തവണത്തെ പണവായ്പ നയത്തില്‍ റിസര്‍വ്വ് ബാങ്ക് കാല്‍ ശതമാനം വീതം റിപ്പോ നിരക്ക് വര്‍ധിപ്പിച്ചിരുന്നു. നാളെ നടക്കുന്ന റിവ്യു യോഗത്തിലും കാല്‍ ശതമാനം നിരക്ക് വര്‍ധിപ്പിക്കുമെന്നാണ് വിലയിരുത്തല്‍.

Top