ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 11,400 കോടി രൂപയോളം വെട്ടിച്ചു ഇന്ത്യയില്‍ നിന്ന് മുങ്ങിയ വജ്ര വ്യാപാരി നീരവ് മോദിയുടെ പാസ്പോര്‍ട്ട് മരവിപ്പിച്ചു. കുട്ടത്തിൽ ഇയാളുടെ ബിസിനസ് പങ്കാളി മെഹല്‍ ചോക്സിയുടെയും പാസ്പോര്‍ട്ട് നാലാഴ്ചത്തേക്ക് മരവിപ്പിച്ചു.
ഇന്ത്യയിയിൽ തിരികെയെത്തിയില്ലെങ്കിൽ ഇരുവരുടെയും പാസ്പോര്‍ട്ട് റദ്ദാക്കുമെന്നും വിദേശകാര്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
പഞ്ചാബ് നാഷനല്‍ ബാങ്കിന്റെ മുംബൈയിലെ ബ്രാഞ്ചുവഴിയാണു നീരവ് മോദി കോടികളുടെ തട്ടിപ്പുനടത്തിയത്. തുടര്‍ന്ന് നീരവ് മോദിയും സഹോദരന്‍ നിശാലും ജനുവരി ഒന്നിനാണ് രാജ്യംവിട്ടത്.
എന്നാല്‍ നീരവിന്റെ ഭാര്യ അമി കുട്ടികള്‍ക്കൊപ്പം ജനുവരി ആറിനും അമ്മാവന്‍ മെഹുല്‍ ചോക്‌സി അതിനുശേഷവുമാണ് ഇന്ത്യയില്‍നിന്ന് കടന്നത്. കുടുംബത്തില്‍ നീരവ് മോദിക്കു മാത്രമേ ഇന്ത്യന്‍ പൗരത്വമുള്ളൂ. നിശാല്‍ ബല്‍ജിയം പൗരനാണ്.
അതേ സമയം, നീരവിനെ കണ്ടെത്തുന്നതിനായി ഇന്റര്‍പോളിന്റെ സഹായം സി.ബി.ഐ തേടിയതായാണ് പുതിയ വാര്‍ത്ത. ഇന്‍റര്‍പോള്‍ നീരവിനെതിരെ ലുക്ക് ഒൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.