ബാങ്ക് വായ്പ തട്ടിപ്പ്; ഹീര എംഡിയുടെ റിമാന്‍ഡ് നീട്ടി

തിരുവനന്തപുരം: എസ്ബിഐ ബാങ്കില്‍ നിന്നും വായ്പ തട്ടിപ്പ് നടത്തിയ കേസില്‍ ഹീര കണ്‍സ്ട്രക്ഷന്‍സ് എംഡി അബ്ദുല്‍റഷീദിന്റെയും, മകന്‍ സുബിന്റെയും റിമാന്‍ഡ് കാലാവധി ഈ മാസം 20 വരെ നീട്ടി. പ്രതികളുടെ ജാമ്യാപേക്ഷ സിബിഐ കോടതിയും, ഹൈക്കോടതിയും നേരത്തെ തള്ളിയിരുന്നു. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് കേസ് പരിഗണിക്കുന്നത്.

ഹീര കണ്‍സ്ട്രക്ഷന്‍സ് എംഡി അബ്ദുല്‍ റഷീദ് അടക്കം ആറു പേരാണ് കേസിലെ പ്രതികള്‍. കേസിലെ മറ്റ് പ്രതികളായ സുനിത റഷീദ്, റെസ്വിന്‍, സുറുമി എന്നിവരുടെ അറസ്റ്റ് സിബിഐ രേഖപെടുത്തിയിട്ടില്ല. വ്യാജ രേഖകള്‍ നല്‍കി ബാങ്കില്‍ നിന്നും 12.8 കോടിയുടെ വായ്പ തട്ടിപ്പ് നടത്തിയെന്നാണ് സിബിഐ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസ്.

എസ്ബിഐ റീജ്യണല്‍ മാനേജര്‍ സുരേഷ് കുമാര്‍ നല്‍കിയ പരാതിയിലാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്. സിബിഐ കൊച്ചി യൂണിറ്റാണ് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നത്.

 

Top