റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച വായ്പാ മൊറട്ടോറിയം ബാങ്കുകള്‍ പാലിക്കുന്നില്ല

കോഴിക്കോട്: കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ മൂന്ന് മാസത്തേക്ക് റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച വായ്പാ മൊറട്ടോറിയത്തിന്റെ ആനൂകൂല്യം ജനങ്ങളിലേക്ക് എത്താത്തതിന് കാരണം ബാങ്കുകളുടെ കള്ളക്കളിയെന്ന് വ്യവസായികള്‍. മൊറട്ടോറിയം കാലത്തെ പലിശ പൂര്‍ണ്ണമായും ഒഴിവാക്കാന്‍ ബാങ്കുകള്‍ക്ക് അടിയന്തര നിര്‍ദ്ദേശം നല്‍കണമെന്നും കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആവശ്യപ്പെട്ടു.

ഹൗസിംഗ് ലോണ്‍, കാര്‍ ലോണ്‍ തുടങ്ങിയ എല്ലാത്തരം വായ്പാ തിരിച്ചടവും ഇളവ് ചെയ്തും തിരിച്ചടവ് കാലാവധി നീട്ടിയുമായിരുന്നു ആര്‍ബിഐ പ്രഖ്യാപനം. എന്നാല്‍ ഇതിന് ഘടക വിരുദ്ധമായ സര്‍ക്കുലര്‍ ആണ് ബാങ്കുകള്‍ ഉപഭോക്താക്കര്‍ക്ക് നല്‍കിയിരിക്കുന്നത്. ഈ മൂന്ന് മാസവും അവശേഷിക്കുന്ന മുതലിന് പലിശ നല്‍കേണ്ടി വരും എന്ന് സര്‍ക്കുലറില്‍ പറയുന്നു. ഒപ്പം മാസതോറുമുള്ള പലിശ മുതലിലേക്ക് കൂട്ടുകയും ചെയ്യും. അതോടെ കൂട്ടുപലിശ രീതിയിലേക്ക് കാര്യങ്ങള്‍ മാറും. മൊററ്റോറിയം കാലത്തെ പലിശ അധിക ഇഎംഐ ആയി ഈടാക്കും. ഈ നീക്കത്തിന് എതിരെയാണ് വ്യവസായികള്‍ രംഗത്തെത്തിയത്.

ക്രെഡിറ്റ് കാര്‍ഡിന്റെ കാര്യത്തിലും ഇതേ പ്രതിസന്ധി ഉണ്ട്. ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ മൊററ്റോറിയം ഉണ്ടെങ്കിലും മാസമുള്ള ചുരുങ്ങിയ തുക നല്‍കണം. ഒപ്പം ഈക്കാലത്തെ പലിശയും നല്‍കേണ്ടി വരും. ഗ്രാമീണ ബാങ്കുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച മൊറട്ടോറിയം വാക്കുകളില്‍ ഒതുങ്ങിയെന്നും കാലിക്കറ്റ് ചേംബര്‍ കുറ്റപ്പെടുത്തുന്നു.

Top