ന്യൂഡല്‍ഹി: രാജ്യത്തെ ബാങ്കിംഗ് മേഖലകളിലെ തട്ടിപ്പുകള്‍ 74 ശതമാനം വര്‍ധിച്ചെന്ന് റിസര്‍വ് ബാങ്ക്.
2018–19 സാമ്പത്തിക വർഷത്തിൽ ബാങ്കുകൾ 6,801 തട്ടിപ്പുകളാണ് റിപ്പോർട്ട് ചെയ്തത്. തട്ടിച്ചത് 71,542.93 കോടി രൂപ. 2017– 18 വർഷത്തിൽ 5,916 തട്ടിപ്പുകളാണ് റിപ്പോർട്ട് ചെയ്തത്. തട്ടിയെടുത്തത് 41,167.04 കോടി രൂപയും. റിസർവ് ബാങ്കിന്റെ വാർഷിക റിപ്പോർട്ടിലാണ് ഈ കണക്കുകൾ.
കഴിഞ്ഞ സാമ്പത്തിക വർഷം പൊതുമേഖലാ ബാങ്കുകളിലാണ് ഏറ്റവുമധികം തട്ടിപ്പുകൾ നടന്നതായി റിപ്പോർട്ടു ചെയ്തിട്ടുള്ളത്. ഈ കാലയളവിൽ പൊതുമേഖലാ ബാങ്കുകളിൽ 3,766 തട്ടിപ്പുകളാണ് റിപ്പോർട്ടു ചെയ്തിട്ടുള്ളത്. 64,509.43 കോടി രൂപയുടെ തട്ടിപ്പാണ് നടന്നതെന്നാണ് കണക്കാക്കുന്നത്.