മിഷനറീസ് ഓഫ് ചാരിറ്റിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചത് പുനഃസ്ഥാപിച്ചു

ന്യൂഡല്‍ഹി: മദര്‍ തെരേസ സ്ഥാപിച്ച സന്ന്യാസി സമൂഹമായ മിഷനറീസ് ഓഫ് ചാരിറ്റിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചത് പുനഃസ്ഥാപിച്ചു. മിഷനറീസ് ഓഫ് ചാരിറ്റിയ്ക്ക് വിദേശ സഹായം സ്വീകരിക്കാനുള്ള അനുമതിയാണ് കേന്ദ്രം പുനഃസ്ഥാപിച്ചിരിക്കുന്നത്. രേഖകള്‍ കൃത്യമാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കഴിഞ്ഞ ക്രിസ്മസ് സമയത്താണ് വിദേശ ഫണ്ടുകള്‍ സ്വീകരിക്കാനുള്ള അനുമതി കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിച്ചത്. എന്നാല്‍ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രേഖകള്‍ കൃത്യമാണെന്ന് കണ്ടെത്തിതിന് പിന്നാലെയാണ് അനുമതി നല്‍കിയത്.

എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ആരുടെയും അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടില്ലെന്ന് ആഭ്യന്തരമന്ത്രാലയത്തിന്റെ വിശദീകരണം. അതേസമയം വിദേശ സംഭാവനയുമായി ബന്ധപ്പെട്ട് ലൈസന്‍സ് പുതുക്കാനുള്ള മിഷണറീസ് ഓഫ് ചാരിറ്റിയുടെ അപേക്ഷ ഡിസംബര്‍ 25ന് കേന്ദ്രം നിരസിച്ചു എന്നത് ശ്രദ്ധേയമാണ്

അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനെതിരെ വിമര്‍ശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും രംഗത്തെത്തിയിരുന്നു. ക്രിസ്തുമസ് ദിനത്തില്‍, മദര്‍ തെരേസയുടെ ഇന്ത്യയിലെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ എല്ലാ ബാങ്ക് അക്കൗണ്ടുകളും കേന്ദ്ര മന്ത്രാലയം മരവിപ്പിച്ചു എന്ന് കേള്‍ക്കുമ്പോള്‍ അത്ഭുതപ്പെട്ടുപോയെന്നും 22,000 രോഗികളുടേയും ജീവനക്കാരുടേയും ഭക്ഷണവും മരുന്നുകളും ഇതോടെ പ്രതിസന്ധിയിലാവുമെന്നുമായിരുന്നു മമതയുടെ പ്രതികരണം. നിയമം പരമപ്രധാനമാണെങ്കിലും മാനുഷിക പ്രവര്‍ത്തനങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാവാന്‍ പാടില്ലെന്നും മമത വ്യകതമാക്കിയിരുന്നു.

Top