കരുവന്നൂര്‍ തട്ടിപ്പ് കേസിലെ ബിനാമി തട്ടിപ്പുകാരന്‍ സതീശന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു

തൃശ്ശൂര്‍: കരുവന്നൂര്‍ തട്ടിപ്പ് കേസിലെ ബിനാമി തട്ടിപ്പുകാരന്‍ സതീശന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. അയ്യന്തോള്‍ സര്‍വ്വീസ് സഹകരണ ബാങ്കിലെ അക്കൗണ്ടാണ് മരവിപ്പിച്ചത്. അക്കൗണ്ടിലുടെ തുടര്‍ ക്രയവിക്രയങ്ങള്‍ അരുതെന്ന് ഇഡി കത്ത് നല്‍കി. സതീശന്റെ പേരിലുള്ള രണ്ട് സ്ഥിര നിക്ഷേപ അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. സതീശന്റെ ഭാര്യ, മകന്‍ എന്നിവരുടെ പേരിലുള്ള അക്കൗണ്ടുകളും മരവിപ്പിച്ചു. കരുവന്നൂര്‍ തട്ടിപ്പ് അന്വേഷിച്ച സിപിഎം കമ്മീഷന്‍ അംഗം പി കെ ഷാജന്റെ ഭാര്യ അയ്യന്തോള്‍ ബാങ്കില്‍ ജീവനക്കാരിയാണ്.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാടില്‍ കൂടുതല്‍ നടപടികളിലേക്ക് നീങ്ങുകയാണ് ഇഡി. മുന്‍ മന്ത്രി എ സി മൊയ്തീന്‍ എംഎല്‍എ അടക്കമുള്ള സിപിഎം നേതാക്കള്‍ക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും നോട്ടീസ് നല്‍കി. അടുത്ത ചൊവ്വാഴ്ച എസി മൊയ്തീന്‍ ഹാജരാകണം. കൗണ്‍സിലര്‍മാരായ അനൂപ് ഡേവിഡ്, അരവിന്ദാക്ഷന്‍, ജിജോര്‍ അടക്കമുള്ളവരുടെ ചോദ്യം ചെയ്യലും തുടരും. എ സി മൊയ്ദീന്‍ സ്വത്ത് വിശദാംശങ്ങള്‍, ബാങ്ക് നിക്ഷേപക രേഖകകള്‍ എന്നിവ പൂര്‍ണ്ണമായി ഹാജരാക്കണം.

നേരത്തെ ഹാജരായപ്പോള്‍ മുഴുവന്‍ രേഖകളും കൈമാറാന്‍ മൊയ്തീനിന് കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് നിര്‍ദ്ദേശം. കഴിഞ്ഞ ദിവസം ഒമ്പത് മണിക്കൂറാണ് മൊയ്തീനെ അന്വേഷണ സംഘം ചോദ്യം ചെയ്തത്. കേസില്‍ അന്വേഷണം നേരിടുന്ന ബാങ്ക് മുന്‍ മാനേജര്‍ ബിജു കരീമിന്റെ ബന്ധു കൂടിയാണ് എ സി മൊയ്തീന്‍. ഈ സാഹചര്യത്തില്‍ ബാങ്കില്‍ നിന്ന് ബെനാമികള്‍ വ്യാജ രേഖകള്‍ ഹാജരാക്കി ലോണ്‍ നേടിയതില്‍ എ.സി മൊയ്തീന്‍ പങ്കുണ്ടോ എന്നതിലാണ് ഇഡിയുടെ അന്വഷണം.

Top