ക്ഷേത്രങ്ങള്‍ തകര്‍ക്കുന്നവരെ വെറുതെവിടില്ല, ശക്തമായ നടപടി സ്വീകരിക്കുമെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി

ധാക്ക: രാജ്യത്ത് ഹിന്ദു ക്ഷേത്രങ്ങള്‍ക്കും ദുര്‍ഗാപൂജ ആഘോഷങ്ങള്‍ക്കും എതിരെ ആക്രമണം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കി ബംഗ്ലാദേശ് പ്രധാനമന്ത്രി. മുസ്ലീം ഭൂരിപക്ഷരാഷ്ട്രമായ ബംഗ്ലാദേശ് ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങളില്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് വ്യാപക ആക്ഷേപം ഉയര്‍ന്നിരുന്നു. വിഷയത്തില്‍ ഇന്ത്യ അടക്കം ആശങ്ക രേഖപ്പെടുത്തിയതിന് പിറകെയാണ് നടപടി.

ദുര്‍ഗാപൂജ ആഘോഷങ്ങള്‍ക്കിടെ നാല് ക്ഷേത്രങ്ങള്‍ തകര്‍ത്തതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ബംഗ്ലാദേശില്‍ നാല് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് 22 ജില്ലകളില്‍ അര്‍ധ സൈനിക വിഭാഗങ്ങളെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന വിന്യസിച്ചു. അക്രമസംഭവങ്ങളില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഇന്ത്യ ബംഗ്ലാദേശിനോട് ആവശ്യപ്പെട്ടിരുന്നു.

സംഭവം വിശദമായി അന്വേഷിക്കുമെന്നും ആരെയും ഒഴിവാക്കില്ലെന്നും ഷെയ്ഖ് ഹസീന പറഞ്ഞു. ഏത് മതത്തില്‍ വിശ്വസിക്കുന്നു എന്നത് പ്രസക്തമല്ല. കുറ്റവാളികളെ കണ്ടത്തി ശിക്ഷിക്കും. ഇത് സംബന്ധിച്ചിച്ച് ഒരുപാട് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇത് സാങ്കേതികവിദ്യയുടെ യുഗമാണ്. കുറ്റകൃത്യത്തില്‍ പങ്കാളികളായവരെ കണ്ടെത്താന്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുമെന്നും ദുര്‍ഗാപൂജാ ആശംസകള്‍ അറിയിച്ച ശേഷം ബംഗ്ലാദേശ് പ്രധാനമന്ത്രി പറഞ്ഞു.

ദുര്‍ഗാപൂജക്കായി നടത്തിയിരുന്ന ക്രമീകരണങ്ങള്‍ ജനക്കൂട്ടം നശിപ്പിക്കുന്നതും ക്ഷേത്രങ്ങള്‍ തകര്‍ക്കുന്നതും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. ജനക്കൂട്ടം ദുര്‍ഗാ വിഗ്രഹങ്ങള്‍ അടക്കം തകര്‍ത്തിരുന്നു. സംഭവത്തെ അസ്വസ്ഥപ്പെടുത്തുന്നതെന്നാണ് ഇന്ത്യ വിശേഷിപ്പിച്ചത്. സംഭവത്തില്‍ ബംഗ്ലാദേശ് സര്‍ക്കാര്‍ പെട്ടന്ന് നടപടിയെടുത്തുവെന്നും വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.

 

Top