ഏകദിന ലോകകപ്പ് : അഫ്ഗാനിസ്ഥാനതെിരെ ബംഗ്ലാദേശിന് ആറ് വിക്കറ്റ് ജയം

ധരംശാല: ഏകദിന ലോകകപ്പില്‍ അഫ്ഗാനിസ്ഥാനതെിരെ ബംഗ്ലാദേശിന് ആറ് വിക്കറ്റ് ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ അഫ്ഗാന്‍ 37.2 ഓവറില്‍ 156ന് എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് വീതം നേടിയ ഷാക്കിബ് അല്‍ ഹസനും മെഹിദി ഹസന്‍ മിറാസുമാണ് അഫ്ഗാനെ തകര്‍ത്തത്. മറുപടി ബാറ്റിംഗില്‍ ബംഗ്ലാദേശ് 34.4 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 59 റണ്‍സെടുത്ത് പുറത്താവാതെ നിന്ന നജ്മുള്‍ ഹുസൈന്‍ ഷാന്റോയാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോര്‍. ബൗളിംഗില്‍ മൂന്ന് വിക്കറ്റെടുത്ത മിറാസ് 57 റണ്‍സുമായി ബാറ്റിംഗിലും തിളങ്ങി.

കുഞ്ഞന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബംഗ്ലാദേശിന് മോശം തുടക്കമാണ് ലഭിച്ചത്. 27 റണ്‍സ് ചേര്‍ക്കുന്നതിനിടെ തന്‍സിദ് ഹസന്‍ (5), ലിറ്റണ്‍ ദാസ് (3) എന്നിവരുടെ വിക്കറ്റുകള്‍ ബംഗ്ലാദേശിന് നഷ്ടമായി. തന്‍സിദ് റണ്ണൗട്ടായപ്പോള്‍ ദാസിനെ ഫസല്‍ഹഖ് ഫാറൂഖി ബൗള്‍ഡാക്കി. നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന മിറാസ് – ഷാന്റോ സഖ്യമാണ് ബംഗ്ലാദേശിന്റെ വിജയത്തില്‍ നട്ടെല്ലായ കൂട്ടുകെട്ടുണ്ടാക്കിയത്. ഇരുവരും 97 റണ്‍സ് കൂട്ടിചേര്‍ത്തു.

എന്നാല്‍ മിറാസിനെ പുറത്താക്കി നവീന്‍ ഉള്‍ ഹഖ് അഫ്ഗാന് ബ്രേക്ക് ത്രൂ നല്‍കി. 73 പന്ത് നേരിട്ട മിറാസ് അഞ്ച് ബൗണ്ടറികള്‍ നേടിയിരുന്നു. തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന് (14) തിളങ്ങാനായില്ല. എന്നാല്‍ മുഷ്ഫിഖുര്‍ റഹീമിനെ (2) കൂട്ടുപിടിച്ച് ഷാന്റെ ബംഗ്ലാദേശിനെ വിജയത്തിലേക്ക് നയിച്ചു. നേരത്തെ 57 റണ്‍സെടുത്ത റഹ്മാനുള്ള ഗുര്‍ബാസ് മാത്രമാണ് അഫ്ഗാന്‍ നിരയില്‍ തിളങ്ങിയിരുന്നത്. അസ്മതുള്ള ഒമര്‍സായ് (22), ഇബ്രാഹിം സദ്രാന്‍ (22) എന്നിവരാണ് അല്‍പമെങ്കിലും പിടിച്ചുനിന്ന മറ്റുതാരങ്ങള്‍.

കൃത്യമായ ഇടവേളകളില്‍ അഫ്ഗാന് വിക്കറ്റുകള്‍ നഷ്ടമായികൊണ്ടിരുന്നു. റഹ്മത്ത് ഷാ (18) ഹഷ്മതുള്ള ഷഹീദി (18) എന്നിവര്‍ക്കും തിളങ്ങാനായില്ല. നജീബുള്ള സദ്രാന്‍ (5), നബി (5), റാഷിദ് ഖാന്‍ (9) എന്നിവരും നിരാശപ്പെടുത്തി. മുജീബ് ഉര്‍ റഹ്മാന്‍ (1), നവീന്‍ (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍.

Top