കരീബിയൻ ബാറ്റിംഗ് നിരയെ പിടിച്ചു കെട്ടി ബംഗ്ലാദേശ്; വിജയലക്ഷ്യം 143

ഷാര്‍ജ: ട്വന്റി 20 ലോകകപ്പിലെ മരണ ഗ്രൂപ്പായ ഗ്രൂപ്പ് ഒന്നിലെ നിര്‍ണായക പോരാട്ടത്തില്‍ വെസ്റ്റിന്‍ഡീസിനെതിരേ ബംഗ്ലാദേശിന് 143 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെടുത്തു.

വെസ്റ്റിന്‍ഡീസിന്റെ പേരുകേട്ട വെടിക്കെട്ട് ബാറ്റിങ്നിരയെ പിടിച്ചുകെട്ടാന്‍ ബംഗ്ലാദേശ് ബൗളര്‍മാര്‍ക്കായി. എങ്കിലും മൂന്നിലേറെ ക്യാച്ചുകളും സ്റ്റമ്പിങ് അവസരവുമാണ് ബംഗ്ലാദേശ് താരങ്ങള്‍ കളഞ്ഞുകുളിച്ചത്. എവിന്‍ ലൂയിസ് (6), ക്രിസ് ഗെയ്ല്‍ (4), ഷിംറോണ്‍ ഹെറ്റ്മയര്‍ (9), ആന്ദ്രേ റസ്സല്‍ (0), ഡ്വെയ്ന്‍ ബ്രാവോ (1) എന്നിവരെല്ലാം തന്നെ ബാറ്റിങ്ങില്‍ പരാജയമായി.

22 പന്തില്‍ നിന്ന് നാലു സിക്സും ഒരു ഫോറുമടക്കം 40 റണ്‍സെടുത്ത നിക്കോളാസ് പുരന്റെ ബാറ്റിങ്ങാണ് വിന്‍ഡീസിനെ 100 കടത്തിയത്. റോസ്റ്റണ്‍ ചേസ് 46 പന്തുകള്‍ നേരിട്ട് 39 റണ്‍സെടുത്തു. വെറും രണ്ടു ബൗണ്ടറി മാത്രമാണ് ചേസിന്റെ ഇന്നിങ്സില്‍ ഉണ്ടായിരുന്നത്.

അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ജേസണ്‍ ഹോള്‍ഡര്‍ വെറും അഞ്ചു പന്തില്‍ നിന്ന് 15 റണ്‍സെടുത്തു. ക്യാപ്റ്റന്‍ കിറോണ്‍ പൊള്ളാര്‍ഡ് 18 പന്തില്‍ നിന്ന് 14 റണ്‍സുമായി പുറത്താകാതെ നിന്നു.ബംഗ്ലാദേശിനായി മെഹ്ദി ഹസന്‍, മുസ്തഫിസുര്‍ റഹ്മാന്‍, ഷോരിഫുള്‍ ഇസ്ലാം എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ ടോസ് നേടിയ ബംഗ്ലാദേശ് വെസ്റ്റിന്‍ഡീസിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

 

Top