കൊളംബോ സ്ഫോടനം; കൊല്ലപ്പെട്ടവരില്‍ ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ബന്ധുവായ കുട്ടിയും

കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കന്‍ ജനതയെ ഭീതിയിലാഴ്ത്തി രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ബന്ധുവായ കുട്ടിയും. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയുടെ ബന്ധുവായ എട്ടുവയസുകാരനാണ് കൊല്ലപ്പെട്ടത്.

ഭരണകക്ഷിയായ അവാമി ലീഗിന്റെ നേതാവ് ഷേഖ് ഫസ്ലുല്‍ കരീമിന്റെ കൊച്ചുമകന്‍ സയാന്‍ ചൗധരിയുടെ മൃതദേഹം കഴിഞ്ഞ ദിവസമാണ് കണ്ടെടുത്തത്.

കൊളംബോയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ പിതാവ് മൊഷിയുള്‍ ഹഖ് ചൗധരിക്കൊപ്പം സയാന്‍ പ്രഭാത ഭക്ഷണം കഴിക്കുമ്പോഴാണ് സ്‌ഫോടനം ഉണ്ടായത്. സംഭവം നടക്കുമ്പോള്‍ സയാന്റെ ഇളയ സഹോദരന്‍ സോഹന്‍ ചൗധരിയും അമ്മ ഷേഖ് ആമിന സുല്‍ത്താന സോണിയയും ഹോട്ടല്‍ മുറിയിലുണ്ടായിരുന്നു. അവധി ആഘാഷത്തിനാണ് കുടുംബം കൊളംബോയിലെത്തിയത്.

ഇതിനിടെ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകര സംഘടനയായ ഐഎസ് (ഇസ്ലാമിക് സ്റ്റേറ്റ്) ഏറ്റെടുത്തു. സംഭവം നടന്ന് രണ്ടു ദിവസത്തിന് ശേഷമാണ് ഉത്തരവാദിത്വം തങ്ങള്‍ക്കാണെന്ന പ്രഖ്യാപനവുമായി ഐഎസ് രംഗത്തുവന്നിരിക്കുന്നത്.

സ്‌ഫോടനം നടത്തിയത് അമേരിക്കന്‍ സഖ്യരാജ്യങ്ങളുടെ പൗരന്മാരെ ലക്ഷ്യമിട്ടാണെന്നാണ് ഐഎസിന്റെ വിശദീകരണം. അമാഖ് വാര്‍ത്താ ഏജന്‍സിയാണ് ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തുവെന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഐഎസിന്റെ പ്രഖ്യാപനത്തോട് ശ്രീലങ്ക ഇതുവരെ പ്രതികരിച്ചിട്ടില്ല.

Top